വിദര്‍ഭയില്‍ പതിനെട്ട്കാരി ഹോസ്റ്റലില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ സര്‍ക്കാര്‍ വനിതാ ഹോസ്റ്റലില്‍ 18-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട നിലയില്‍. പീഡിപ്പിച്ച ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. പ്രതി എന്ന് സംശയിക്കുന്ന സെക്യൂരിറ്റി ജീവനക്കാരനെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തി.

സൗത്ത് മുംബൈയിലെ സര്‍ക്കാര്‍ ഹോസ്റ്റലിലായിരുന്നു അകോലയില്‍ നിന്നുള്ള 18-കാരി താമസിച്ചിരുന്നത്. രണ്ടാം വര്‍ഷ പോളിടെക്‌നിക് വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച രാത്രി 11.30-ന് സുഹൃത്തുക്കളോട് സംസാരിച്ച ശേഷം മുറിയിലേക്ക് പോയതായിരുന്നു. കോളേജ് അവധി ആയതിനാന്‍ നാലാം നിലയിലുണ്ടായിരുന്ന സഹപാഠികളില്‍ പലരും വീടുകളിലേക്ക് പോയിരുന്നു. പെണ്‍കുട്ടി തനിച്ചായിരുന്നു നാലാം നിലയില്‍ ഉണ്ടായിരുന്നത്.  ചൊവ്വാഴ്ച വൈകുന്നേരമായിട്ടും പെണ്‍കുട്ടിയെ പുറത്തു കാണാതായതോടെ സുഹൃത്തുക്കള്‍ അന്വേഷിച്ചു ചെന്നു. എന്നാല്‍ മുറി പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു.

രജിസ്റ്റര്‍ ബുക്കില്‍ പെണ്‍കുട്ടി പുറത്തേക്ക് പോയതിന്റെ വിവരങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് ജനാലയില്‍ കൂടി മുറിയുടെ അകം പരിശോധിച്ചപ്പോഴാണ് രണ്ടു കട്ടിലുകള്‍ക്കിടയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടത്. നഗ്‌നമായിക്കിടക്കുന്ന ശരീരത്തിനടുത്ത് നിന്ന് ഷാള്‍ കണ്ടെടുത്തിട്ടുണ്ട്. ഇതുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് പോലീസ് നിഗമനം.

സി.സി.ടി.വി. പരിശോധിച്ചതില്‍ നിന്നാണ് സെക്യൂരിറ്റി ജീവനക്കാരനിലേക്ക് എത്തുന്നത്. അതിരാവിലെ 4.55-ഓടെ സെക്യൂരിറ്റി ജീവനക്കാരനായ പ്രകാശ് കനോജി അലക്കാനുള്ള ഒരു കൂട്ടം വസ്ത്രങ്ങളുമായി നാലാം നിലയുടെ മുകളിലേക്ക് പോകുന്നത് സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. പിന്നീട് ഇവിടെ നിന്ന് ഇറങ്ങിയ ഇയാള്‍ റെയില്‍വേ സ്റ്റേഷന്‍ ഭാഗത്തേക്ക് പോകുന്നതും സി.സി.ടി.വി. ദൃശ്യങ്ങളില്‍ വ്യക്തമാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ ഫോണ്‍ പോലീസ് കണ്ടെടുത്തു.

Top