ഉത്തര്‍പ്രദേശില്‍ 11 കാരനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ ഉപേക്ഷിച്ചു; രണ്ടാനമ്മ അറസ്റ്റില്‍

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ 11 കാരനെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കില്‍ തള്ളിയ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ സഹായത്തോടെയാണ് പ്രതി കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

11 കാരനായ ഷദാബിനെയാണ് രണ്ടാനമ്മ രേഖ ക്രൂരമായി കൊലപ്പെടുത്തിയത്. ഷദാബിനെ കാണാനില്ലെന്ന് കാണിച്ച് പിതാവ് രാഹുല്‍ സെന്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് കൊലപാതക വിവരം പുറത്താകുന്നത്. ഒക്ടോബര്‍ 15 നാണ് ഷദാബിനെ കാണാതായത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഞായറാഴ്ച വൈകുന്നേരം മുതല്‍ കുട്ടി വീട്ടില്‍ നിന്ന് പുറത്തുപോയിട്ടില്ലെന്ന് കണ്ടെത്തി.

ഇതില്‍ സംശയം തോന്നിയ പൊലീസ് വീട്ടില്‍ പരിശോധന നടത്തി. തുടര്‍ന്ന് സെപ്റ്റിക് ടാങ്കില്‍ നിന്ന് ഷദാബിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ സുഹൃത്ത് പൂനത്തിന്റെ സഹായത്തോടെ ഷബാദിനെ കൊലപ്പെടുത്തിയതായി രണ്ടാനമ്മ രേഖ വെളിപ്പെടുത്തി. ഷബാദിനെ തനിക്ക് ഇഷ്ടമായിരുന്നില്ല. ഇത് ആസൂത്രിത കൊലപാതകമാണെന്നും ഞായറാഴ്ചയാണ് കൃത്യം നടത്തിയതെന്നും രേഖ മൊഴി നല്‍കി.

Top