ലൈംഗികാതിക്രമം സഹിക്കവയ്യാതെ ക്വട്ടേഷന്‍ നല്‍കി മകനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

case

മുംബൈ: ലൈംഗികാതിക്രമം സഹിക്കവയ്യാതെ ക്വട്ടേഷന്‍ നല്‍കി മകനെ കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍.

മുംബൈ ഭയാന്ദര്‍ സ്വദേശിനിയായ അമ്മയെയാണ് 21 കാരനായ മകന്‍ രാംചരണ്‍ രാംദാസ് ദ്വിവേദിയെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ നിയോഗിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തത്.

കൊലക്കേസില്‍ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ്‌ അമ്മയുള്‍പ്പെടെ നാലുപേര്‍ പിടിയിലായത്.

മയക്കുമരുന്നിന് അടിമയായിരുന്ന രാം ചരണ്‍ അമ്മയെയും ചിറ്റമ്മയെയും ഉള്‍പ്പെടെ നിരവധി സ്ത്രീകളെ  ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

രാംചരന്റെ പ്രവൃത്തികള്‍ സഹിക്കാവുന്നതിലും അപ്പുറമായതോടെ മൂത്തമകന്‍ സീതാറാമിന്റെ സഹായത്തോടെ  അമ്മ കൊലപാതകത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നു.

അടുപ്പമുള്ളവര്‍ക്ക്‌ തന്നെയാണ്‌ രാംചരനെ കൊലപ്പെടുത്താന്‍  ക്വട്ടേഷന്‍ നല്‍കിയത്.  ഇവര്‍ രാംചരണെ ടെമ്പോയില്‍ കയറ്റി ജാനകിപദയിലെ ഒരു ഖനിയിലേക്ക് കൊണ്ടുപോയി.

അവിടെ വച്ച് തലയറുത്ത് കൊല്ലുകയായിരുന്നു,  തുടര്‍ന്ന് മൃതശരീരം അവിടെത്തന്നെ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു.

അമ്പതിനായിരം രൂപയാണ്  മകനെ കൊലപ്പെടുത്താന്‍ അമ്മ  നല്‍കിയത്.  ഓഗസ്റ്റ് ഇരുപതിനാണ് കൊലപാതകം നടന്നത്.

തുടര്‍ന്ന് വാലിവ് പോലീസ് രാംചരന്റെ മൃതദേഹം കണ്ടെത്തുകയും താനെയിലും പരിസരപ്രദേശങ്ങളിലും വിവരം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് പതിപ്പിക്കുകയും ചെയ്തു.

സെപ്റ്റംബര്‍ പതിനാലിനാണ് കൊല്ലപ്പെട്ടത് രാംചരനാണെന്ന കാര്യം അറിഞ്ഞത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അമ്മയും കൊലയാളികളും പിടിയിലായത്.

ഇവരെ കോടതിയില്‍ ഹാജരാക്കിയെന്നും റിമാന്‍ഡ് ചെയ്തതായും പോലീസ് അറിയിച്ചു.

Top