വിജയ് ബാബുവിനെ പുറത്താക്കാനാകില്ലെന്ന് ‘അമ്മ’

കൊച്ചി: ബലാത്സംഗ കേസിൽ പ്രതിയായ നടൻ വിജയ് ബാബുവിനെ പുറത്തതാക്കാനാകില്ലെന്ന് താരസംഘടനയായ ‘അമ്മ’. കേസ് കോടതിയുടെ പരിഗണനയിലാണ്. മാറി നിൽക്കാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോടതി വിധി വന്ന ശേഷം അത്തരം കാര്യങ്ങൾ തീരുമാനിക്കുമെന്ന് ‘അമ്മ’ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ‘അമ്മ’ ഒരു ക്ലബ്ബാണ്. വിജയ് ബാബു മറ്റ് പല ക്ലബ്ബുകളിലും അ൦ഗമാണ്. അവരാരും അയാളെ പുറത്താക്കിയിട്ടില്ലല്ലോ എന്നും ഇടവേള ബാബു ചോദിച്ചു. ജനറൽ ബോഡി യോഗത്തിൽ പങ്കെടുക്കാൻ വിജയ് ബാബു എത്തിയതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി.

ദിലീപിനെ പുറത്താക്കാൻ മുൻപെടുത്ത തീരുമാനം തെറ്റായിരുന്നെന്ന് നടൻ സിദ്ദിഖ് പറഞ്ഞു. വിജയ് ബാബു പങ്കെടുത്തതിനെ പിന്തുണച്ചും സിദ്ദീഖും സംസാരിച്ചു. വിജയ് ബാബു വിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ എന്നായിരുന്നു സിദ്ദിഖ് ചോദിച്ചത്. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അ൦ഗമാണ്. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല.

‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സെല്ലിന് പകരം സിനിമയ്ക്ക് മുഴുവനായി കേരള ഫിലിം ചേംബറിന്റെ പരിഹാര സെൽ എന്ന നിലയിലാകും ഇനി പ്രവർത്തിക്കുക. ‘അമ്മ’ തൊഴിൽ ദാതാവല്ല. ദിലീപ് വിഷയത്തിന് ശേഷ൦ ബൈലോയിൽ ഭേദഗതി വരുത്തി. പുതിയ നടപടികൾ ഈ ഭേദഗതി പ്രകാരമാണെന്നും ഇടവേള ബാബു വിശദീകരിച്ചു.

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിജയ് ബാബുവിന് മുന്‍കൂര്‍ ജാമ്യം നൽകിയതിനെതിരെ ഡബ്ല്യുസിസി രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. വിജയ് ബാബു ഉപയോഗിച്ചത് അതിജീവിതകളെ നിശ്ശബ്ദമാക്കാൻ കുറ്റാരോപിതർ ഉപയോഗിക്കുന്ന പാറ്റേൺ ആണെന്നും അതിജീവിത സത്യം തെളിയിക്കേണ്ടി വരുന്നത് കുറ്റകൃത്യം പോലെ തന്നെ ഭീകരമാണെന്നും ഡബ്ല്യുസിസി പറഞ്ഞു. ഡബ്ല്യുസിസിയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.

Top