കുട്ടിയെ മര്‍ദ്ദിച്ച സംഭവം; അമ്മയും കാമുകനും ആസൂത്രണം ചെയ്തത് കൊലപാതകമെന്ന് പോലീസ്

കൊച്ചി:തൃക്കാക്കരയില്‍ പത്തു വയസ്സുകാരനെ ക്രൂരമായി അക്രമിച്ച സംഭവത്തില്‍ അമ്മയും കാമുകനും ചേര്‍ന്ന് ആസൂത്രണം ചെയ്തത് കൊലപാതകമായിരുന്നുവെന്ന് പോലീസ്. വീട്ടില്‍ നിന്ന് കുട്ടി ഓടി രക്ഷപ്പെട്ടതാണ് ശ്രമം പൊളിഞ്ഞതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ പോലീസ് ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്‌.

അമ്മ ആശയും കാമുകനായ ഡോക്ടര്‍ ആദര്‍ശും ചേര്‍ന്ന് നിരന്തരം പീഡിപ്പിക്കുമായിരുന്നെന്നും അക്രമത്തിനിരയായ പത്തുവയസ്സുകാരന്‍ പോലീസിന് മൊഴി നല്‍കി. ചില ദിവങ്ങളില്‍ അമ്മയുടെ കണ്‍മുന്നില്‍ വെച്ച് പോലും മര്‍ദ്ദിക്കും, എന്നാല്‍ അമ്മ എതിര്‍ക്കാറില്ലെന്നും ആയിരുന്നു പോലീസ് രേഖപ്പെടുത്തിയ മൊഴിയിലുള്ളത്. ഇതിന് അനുകൂലിക്കുന്ന തരത്തിലുള്ള മൊഴികളാണ് പരിസരവാസികളില്‍ നിന്ന് പോലീസിന് ലഭിച്ചത്.
വീട്ടില്‍ നിന്ന് കുട്ടിയുടെ ഉച്ചത്തിലുള്ള നിലവിളികള്‍ കേള്‍ക്കുമായിരുന്നെന്നും, എന്നാല്‍ മര്‍ദ്ദനമായിരുന്നോയെന്ന് അറിയില്ലെന്നുമായിരുന്നു അയല്‍വാസികള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് അമ്മ ആശയും കാമുകനായ ആദര്‍ശും ചേര്‍ന്നത് കുട്ടിയെ ക്രൂരമായ മര്‍ദ്ദനത്തിനിരയാക്കി. തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങി സമീപത്തെ മറ്റൊരു വീട്ടിലെത്തി കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സമീപവാസികള്‍ പോലീസിനെ വിവരം അറിയിച്ചെങ്കിലും ഇരുവരും രാത്രി തന്നെ കൊച്ചിയില്‍ നിന്ന് മുങ്ങി. പിന്നീട് പോലീസ് ഇവരുടെ ഫോണ്‍കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആശയും കാമുകന്‍ ഡോക്ടര്‍ ആദര്‍ശിനെയും മൈസുരില്‍ നിന്ന് പിടികൂടിയത്. ഇരുപത്തെട്ടുകാരിയായ ആശയുടെ ആദ്യ ബന്ധത്തിലെ കുട്ടി കാമുകനുമായുള്ള ബന്ധത്തിന് തടസ്സമാകുമെന്ന് വന്നതോടെയാണ് കുട്ടിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്ന് ഇവര്‍ സമ്മതിച്ചതായും പോലീസ് പറഞ്ഞു.

അറസ്റ്റിലായ ഡോക്ടര്‍ ആദര്‍ശ് നിലവില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലെ ചീഫ് മെഡിക്കല്‍ ഓഫീസര്‍ കൂടിയാണ്.

Top