അമിത്ഷായ്‌ക്കെതിരെ നടത്തിയ ‘കൊലയാളി’ പരാമര്‍ശം; രാഹുല്‍ ഇന്ന് കോടതിയില്‍ ഹാജരാകും

അഹമ്മദാബാദ്: ബിജെപി അധ്യക്ഷന്‍ അമിത്ഷായ്‌ക്കെതിരെ നടത്തിയ കൊലയാളി പരാമര്‍ശത്തില്‍ രാഹുല്‍ ഇന്ന് അഹമ്മദാബാദ് കോടതിയില്‍ ഹാജരാകും. ഏപ്രില്‍ 23-ന് നടത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു അമിത്ഷായ്‌ക്കെതിരെയുള്ള രാഹുലിന്റെ പരാമര്‍ശം.

‘കൊലക്കേസില്‍ ആരോപണവിധേയനായ ബിജെപി പ്രസിഡന്റ്, എന്തൊരു ഗാംഭീര്യമാണത്..! അദ്ദേഹത്തിന്റെ മകനെകുറിച്ച് കേട്ടിട്ടുണ്ടോ മാന്ത്രികനാണ് അദ്ദേഹം. മൂന്നു മാസം കൊണ്ട് വെറും 50,000 രൂപ അദ്ദേഹം 80 കോടിയാക്കി’ എന്നിങ്ങനെയായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇതിനെതിരേ ബിജെപി പ്രവര്‍ത്തകര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

അമിത് ഷാ പ്രതിയായ 2005-ലെ സൊഹ്‌റാബുദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരാമര്‍ശിച്ചായിരുന്നു രാഹുലിന്റെ ആരോപണം. 2014-ല്‍ ഈ കേസില്‍ കോടതി അമിത് ഷായെ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി കുറ്റവിമുക്തനാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച പാട്‌ന കോടതിയിലും മുംബൈ കോടതിയിലും രാഹുല്‍ നേരിട്ടു ഹാജരായി ജാമ്യമെടുത്തിരുന്നു. എല്ലാ കള്ളന്‍മാര്‍ക്കും മോദി എന്നാണു പേരെന്ന പരാമര്‍ശത്തിന്റെ പേരിലായിരുന്നു കേസ്. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് രാഹുലിനെതിരേ പരാതി നല്‍കിയത്.

Top