കശ്മീരിലെ ജനജീവിതം സാധാരണഗതിയില്‍; കര്‍ഫ്യൂ ഇല്ല: അമിത് ഷാ

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ നിലവില്‍ കര്‍ഫ്യൂ ഇല്ലെന്നും ജനങ്ങള്‍ സാധാരണഗതിയിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുവെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കശ്മീരിലെ നിലവിലെ സ്ഥിതിഗതികള്‍ രാജ്യസഭയില്‍ വിവരിക്കുകയായിരുന്നു അദ്ദേഹം.

അതേ സമയം ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. കശ്മീരില്‍ പാകിസ്ഥാന്‍ ഇപ്പോഴും ഇടപെടുന്നതിനാല്‍ സുരക്ഷക്ക് മുന്‍തൂക്കമുണ്ട്‌. ഇക്കാര്യത്തില്‍ പ്രാദേശിക ഭരണകൂടം വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

പൊലീസ് വെടിവെപ്പില്‍ ആരും മരിച്ചിട്ടില്ല എന്നറിഞ്ഞതില്‍ താന്‍ സന്തോഷവാനാണ്. കല്ലെറിയുന്ന സംഭവങ്ങളുടെ എണ്ണം 805-ല്‍ നിന്നും 544 ആയി കുറഞ്ഞിട്ടുണ്ട്. മരുന്നുകള്‍ ആവശ്യത്തിന് ലഭിക്കുന്നുണ്ട്. ഒരു പ്രശ്‌നവുമില്ല. മൊബൈല്‍ മെഡിസിന് വാനുകളും ആരംഭിച്ചിട്ടുണ്ട്. അധികൃതര്‍ ഇക്കാര്യത്തില്‍ ശ്രദ്ധപുലര്‍ത്തുന്നുണ്ടെന്നും ഷാ പറഞ്ഞു.

ഇതിനിടെ അമിത് ഷായുടെ വാദങ്ങളെ എതിര്‍ത്തുകൊണ്ട് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് രംഗത്തെത്തിയിരുന്നു. നിയന്ത്രണങ്ങള്‍ മൂലം കുട്ടികളുടെ വിദ്യാഭ്യാസം പോലും ദുരിതത്തിലാണെന്ന് അദ്ദേഹം ആരോപിച്ചു.

താന്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതാ വിരുദ്ധമായി എന്തെങ്കിലുമുണ്ടെങ്കില്‍ തെളിയിക്കാന്‍ ഗുലാം നബി ആസാദിനെ അമിത് ഷാ വെല്ലുവിളിക്കുകയും ചെയ്തു.

Top