ബന്ദും പ്രതിഷേധങ്ങളും ഇല്ലാതെ അമിത് ഷായുടെ കാശ്മീര്‍ സന്ദര്‍ശനം രണ്ടാം ദിവസത്തിലേയ്ക്ക്

ശ്രീനഗര്‍: അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം രണ്ടാം ദിവസത്തിലേക്ക് കടന്നു. വീരമൃത്യു വരിച്ച പൊലീസുകാരന്‍ അര്‍ഷദ് ഖാന്റെ കുടുംബത്തെ അദ്ദേഹം സന്ദര്‍ശിച്ചു. കേന്ദ്രപ്രതിനിധി കശ്മീരില്‍ എത്തുമ്പോള്‍ ബന്ദ് പ്രഖ്യാപിക്കുക എന്നത് വിഘടനവാദി സംഘടനകളുടെ പതിവാണ് .എന്നാല്‍ ഇക്കുറി അത്തരത്തിലൊരു നീക്കം ഉണ്ടായിട്ടില്ല . എന്നാല്‍ അമിത് ഷായുടെ സന്ദര്‍ശനത്തോടുള്ള വിഘടനവാദി സംഘടനകളുടെ മൗനം ദുരൂഹമാണെന്നും വിലയിരുത്തലുകളുണ്ട്.30 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കേന്ദ്രപ്രതിനിധി എത്തുമ്പോള്‍ വിഘടനവാദി സംഘടനകള്‍ കശ്മീരില്‍ ബന്ദ് പ്രഖ്യാപിക്കാത്തത്.

സയിദ് അലി ഷാ ഗിലാനിയുടെയോ മിര്‍വൈസ് ഉമര്‍ ഫറൂഖിന്റെയോ നേതൃത്വത്തിലുളള ഹുറിയത്ത് കോണ്‍ഫറന്‍സ് വിഭാഗങ്ങളും ബന്ദിന് ആഹ്വാനം ചെയ്യുകയോ കേന്ദ്രവിരുദ്ധ പ്രസ്താവനകള്‍ പുറത്തിറക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 3ന് കശ്മീരില്‍ എത്തിയപ്പോള്‍ സംയുക്തബന്ദിന് സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രിയായതിന് ശേഷമുള്ള അമിത് ഷായുടെ ആദ്യ കാശ്മീര്‍ സന്ദര്‍ശനമാണിത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ ഇന്ന് രാവിലെയാണ് അര്‍ഷദ് ഖാന്റെ കരണ്‍ നഗറിലെ വീട്ടിലെത്തിയത്. അര്‍ഷദ് ഖാന്റെ കുടുംബാംഗങ്ങളുമായി സംവദിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ജൂണ്‍ 12ന് അനന്ത്‌നാഗില്‍ ഭീകരവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് അര്‍ഷദ് ഖാന്‍ വീരമൃത്യു വരിച്ചത്.

അമര്‍നാഥ് തീര്‍ത്ഥാടനത്തിന് ഭീഷണി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ബുധനാഴ്ച്ച സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള പ്രത്യേക യോഗത്തില്‍ അമിത് ഷാ പങ്കെടുത്തിരുന്നു.കശ്മീരിന്റെ വികസനം, അടിസ്ഥാനസൗകര്യങ്ങള്‍, തൊഴിലവസരങ്ങള്‍ എന്നിവ സംബന്ധിച്ചെല്ലാം സംസ്ഥാനസര്‍ക്കാരുമായി അമിത് ഷാ ചര്‍ച്ച നടത്തി.

Top