വികസനം ഉറപ്പാക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന നേതാവാണ് മോദി: അമിത് ഷാ

അഹമ്മദാബാദ്: മുഖ്യമന്ത്രി പദമൊഴിഞ്ഞിട്ടും സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തുടര്‍ച്ച ഉറപ്പുവരുത്തുന്ന ഏക നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അമിത് ഷാ. ലോക്‌സഭാ മണ്ഡലമായ ഗാന്ധിനഗറിനു കീഴില്‍ 244 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നും ഷാ അക്കമിട്ടുനിരത്തി. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പലതരം നേതാക്കളെ കണ്ടിട്ടുണ്ട്. ചിലര്‍ തോന്നിയസമയത്ത് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നു. എന്നാല്‍, മോദിയെപ്പോലെ വികസനം ഉറപ്പാക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന നേതാക്കളുമുണ്ടെന്നും ഷാ പറഞ്ഞു. മോദിയുടെ 14 വര്‍ഷം നീണ്ട മുഖ്യമന്ത്രി ഭരണത്തിലൂടെ ഗുജറാത്തിന് ഏറെ നേട്ടങ്ങളുണ്ടായെന്നും ഷാ അവകാശപ്പെട്ടു.

സിവിക് സെന്റര്‍, ബോപലില്‍ 150 വിദ്യാര്‍ഥികള്‍ക്ക് ഒരേസമയം ഇരുന്ന് വായിക്കാന്‍ സൗകര്യമുള്ള വായനാമുറി, ഖുമയില്‍ കുടിവെള്ള പദ്ധതി, കമ്യൂണിറ്റി ഹാള്‍ തുടങ്ങിയവ അമിത് ഷാ ഉദ്ഘാടനം ചെയ്തു. വെസ്റ്റേണ്‍ റെയില്‍വേയുടെ വിവിധ വികസനപദ്ധതികള്‍ക്കും ഷാ തുടക്കമിട്ടു.

വാക്‌സിനേഷനിലൂടെ കോവിഡില്‍ നിന്ന് ജനങ്ങളെ സുരക്ഷിതരാക്കാനുള്ള സജീവ പദ്ധതികള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദാബാദില്‍ 45 വയസ്സിനു മുകളിലുള്ള 86 ശതമാനം പേര്‍ക്കും 18നും 45നും ഇടയില്‍ പ്രായമുള്ള 32 ശതമാനം പേര്‍ക്കും വാക്‌സിന്‍ ലഭിച്ചു. മറ്റുള്ളവരും വൈകാതെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കണമെന്നും ഷാ അഭ്യര്‍ഥിച്ചു.

Top