കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി മുഖ്യമന്ത്രിമാര്‍ വേണം: അമിത് ഷാ

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയിട്ടും അത് പാര്‍ട്ടിയുടെ ഏറ്റവുംമികച്ച വിജയമായി കണക്കാക്കാന്‍ ആവില്ലെന്ന് അമിത് ഷാ. 303 സീറ്റുകള്‍ നേടി അധികാരം നിലനിറുത്തിയെങ്കിലും ബി.ജെ.പി ഇനിയും മുന്നേറേണ്ടതുണ്ടെന്ന് പാര്‍ട്ടി അദ്ധ്യക്ഷന്‍ പറഞ്ഞു. ബി.ജെ.പി ആസ്ഥാനത്ത് ഭാരവാഹികളുടെയും സംസ്ഥാന അദ്ധ്യക്ഷന്മാരുടെയും യോഗം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നേടിയ 303 സീറ്റുകള്‍ കൊണ്ട് തൃപ്തിപ്പെടാനാവില്ലെന്ന് അമിത് ഷാ ഭാരവാഹികളുടെ യോഗത്തില്‍ വ്യക്തമാക്കി. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നേട്ടമുണ്ടാക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ബി.ജെ.പി മുഖ്യമന്ത്രിമാര്‍ അധികാരത്തില്‍ എത്തണം. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് തലം വരെ എല്ലായിടത്തും ബി.ജെ.പി അംഗങ്ങള്‍ എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമേ ബി.ജെ.പിയുടെ വളര്‍ച്ച പൂര്‍ണമാകൂ അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ബി.ജെ.പിയുടെ മുന്നേറ്റം പൂര്‍ണമായിട്ടില്ലെന്ന് 2014ല്‍ ചേര്‍ന്ന നാഷണല്‍ കൗണ്‍സില്‍ യോഗത്തിലും താന്‍ പറഞ്ഞിരുന്നുവെന്ന് അമിത് ഷാ അണികളെ ഓര്‍മ്മിപ്പിച്ചു. 2017ല്‍ ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിന് ശേഷവും ബി.ജെ.പി വലിയ നേട്ടം കൈവരിച്ചുവെന്ന് പലരും അഭിപ്രായപ്പെട്ടു. ബി.ജെ.പിക്ക് ഇനിയും ഒരുപാട് മുന്നേറാനും നേട്ടങ്ങള്‍ കൈവരിക്കാനുമുണ്ട്. അതിനായി സ്വയം സമര്‍പ്പിക്കണമെന്നും അദ്ദേഹം പാര്‍ട്ടി ഭാരവാഹികളോട് പറഞ്ഞു.

Top