വ്യാജ വീഡിയോ പ്രചരിപ്പിച്ചു; ഷാക്കെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ്

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാക്കെതിരെ നൂറ് കോടി രൂപയുടെ മാനനഷ്ടക്കേസ് ഉടന്‍ നല്‍കുമെന്ന മുന്നറിയിപ്പ് നല്‍കി ആം ആദ്മി പാര്‍ട്ടി രാജ്യസഭാംഗം സഞ്ജയ് സിങ്. സര്‍ക്കാര്‍ സ്‌കൂളുകളെ കുറിച്ച് അമിത്ഷായും മറ്റ് ബി.ജെ.പി നേതാക്കളും പ്രചരിപ്പിച്ച വ്യാജ വീഡിയോ കണ്ട് കുട്ടികളുടെ മാതാപിതാക്കള്‍ വേദനിച്ചെന്നും ഇവര്‍ അമിത് ഷാക്കെതിരെ കേസ് നല്‍കാന്‍ തീരുമാനിച്ചതെന്നും സഞ്ജയ് സിങ് പറഞ്ഞു.

അതേസമയം കേസ് നല്‍കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും വ്യാജ വീഡിയോകളിലൂടെ വിദ്യാലയങ്ങളിലെ കുട്ടികളെയും മാതാപിതാക്കളെയും അധ്യാപകരെയും ബിജെപി അപമാനിച്ചെന്നും സഞ്ജയ് സിങ് കൂട്ടിച്ചേര്‍ത്തു. മാത്രമല്ല അമിത് ഷായ്ക്കും എട്ട് ബിജെപി എം പിമാര്‍ക്കുമെതിരെ ആംആദ്മി പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

കൂടാതെ വ്യാജ വീഡിയോ ട്വിറ്ററില്‍ നിന്ന് നീക്കണമെന്നും അമിത് ഷായ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. അമിത് ഷാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് വിലക്കണമെന്നും ആം ആദ്മി പാര്‍ട്ടി കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ ഡല്‍ഹിയില്‍ പ്രചാരണച്ചൂട് വര്‍ധിച്ചെന്നിരിക്കെ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളെ ചൊല്ലി ബിജെപി ആം ആദ്മി പോര് മുറുകുകയാണ്. ഈ സാഹചര്യത്തിലാണ് വ്യാജ വീഡിയോയുടെ പേരില്‍ ബിജെപിയെ തളച്ചിടാന്‍ ആം ആദ്മിക്ക് ഒരു ആയുധം കിട്ടിയിരിക്കുന്നത്.

ഡല്‍ഹിയിലെ സ്‌കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി എന്നതായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ പ്രധാന പ്രചരണായുധം. ഇതിനെ ചോദ്യം ചെയ്ത അമിത് ഷായോട് സ്‌കൂളുകള്‍ നേരിട്ട് സന്ദര്‍ശിക്കാനായിരുന്നു കെജ്രിവാളിന്റെ വെല്ലുവിളി. ഇതിനുപിന്നാലെയാണ്, സ്‌കൂളുകള്‍ മോശം അവസ്ഥയിലാണെന്ന ആരോപണവുമായി അമിത് ഷാ ട്വിറ്ററിലൂടെ ഒരു വീഡിയോ പുറത്തുവിട്ടത്. തുടര്‍ന്ന് ഷായുടെ വീഡിയോ വ്യാജമാണെന്നും പൊളിക്കാന്‍ നിര്‍ത്തിയിരുന്ന ഏതോ കെട്ടിടങ്ങളുടെ ദൃശ്യങ്ങളാണിതെന്നും ആംആദ്മി തിരിച്ചടിക്കുകയും ചെയ്തു.

ബിജെപി ഡല്‍ഹി അധ്യക്ഷനും എംപിയുമായ മനോജ് തിവാരി, ഗൗതം ഗംഭീര്‍, മീനാക്ഷി ലേഖി തുടങ്ങി എട്ട് എംപിമാര്‍ വിവിധ സ്‌കൂളുകളുടെ ശോചന്യാവസ്ഥ തുറന്ന് കാട്ടുന്നതാണ് വീഡിയോ.

Top