വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 200 സീറ്റ് ലക്ഷ്യമിട്ട് അമിത് ഷാ ബംഗാളിലേക്ക്

കൊല്‍ക്കത്ത: ബംഗാളില്‍ അമിത് ഷായുടെ രണ്ടുദിവസത്തെ സന്ദര്‍ശനം നാളെ ആരംഭിക്കും. സന്ദർശനത്തിന്റെ ഭാഗമായി ബിര്‍ഭൂമില്‍ റോഡ് ഷോയും മിഡ്‌നാപുരില്‍ പൊതുറാലിയും സംഘടിപ്പിക്കും. മിഡ്‌നാപുരില്‍ അമിത് ഷാ പങ്കെടുക്കുന്ന ചടങ്ങില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായിരുന്ന സുവേന്ദു അധികാരി ബിജെപിയില്‍ ചേര്‍ന്നേക്കും. ബിര്‍ഭൂമില്‍ സംഘടിപ്പിക്കുന്ന റോഡ് ഷോ ഞായറാഴ്ച നടക്കും. വിശ്വഭാരതി സര്‍വകലാശാല സന്ദര്‍ശനത്തിന് ശേഷമായിരിക്കും റോഡ് ഷോ സംഘടിപ്പിക്കുക. ക്ഷേത്ര ദര്‍ശനവും നടത്തും. കര്‍ഷക ഭവനങ്ങളും സന്ദര്‍ശിക്കും. ഞായറാഴ്ച ഉച്ചഭക്ഷണം ബാവുല്‍ ഗായകന്റെ വീട്ടില്‍ നിന്നായിരിക്കും.

 

ബംഗാളില്‍ അടുത്ത വര്‍ഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ 200 സീറ്റ് ലക്ഷ്യമിട്ടാണ് ബിജെപിയുടെ പ്രവര്‍ത്തനം. അതുകൊണ്ട് തന്നെ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നിരവധി കേന്ദ്ര നേതാക്കളാണ് ബംഗാളില്‍ ബിജെപി പരിപാടികളില്‍ പങ്കെടുക്കാനെത്തുന്നത്. അടുത്തയാഴ്ച കേന്ദ്ര നേതാക്കളുടെ പട തന്നെ ബംഗാളില്‍ എത്തുന്നുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ 18 സീറ്റ് നേടി ബിജെപി തൃണമൂലിനെ ഞെട്ടിച്ചിരുന്നു. മുകുള്‍ റോയിക്ക് പിന്നാലെ തൃണമൂലിന്റെ മറ്റൊരു ശക്തനായ നേതാവായിരുന്ന സുവേന്ദു അധികാരി കൂടെയെത്തുമ്പോള്‍ പാര്‍ട്ടി കൂടുതല്‍ ശക്തി നേടുമെന്നാണ് ബിജെപി കേന്ദ്ര നേതൃത്വം കരുതുന്നത്.

Top