ബിസിസിഐ തലപ്പത്തേയ്ക്ക് ഗാംഗുലി; അമിത് ഷായുടെ മകൻ സെക്രട്ടറി ,നാടകീയ നീക്കങ്ങള്‍

മുംബൈ : ബി.സി.സി.ഐ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ തെരഞ്ഞെടുക്കാന്‍ ധാരണ. നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് തീരുമാനം. വിവിധ സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്. അമിത് ഷായുടെ മകന്‍ ജയ് ഷാ ബി.സി.സി.ഐ സെക്രട്ടറിയാകും. എന്‍.ശ്രീനിവാസന്റെ പിന്തുണയുള്ള ബ്രിജേഷ് പട്ടേല്‍ അധ്യക്ഷനാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ശ്രീനിവാസന്റെ ലോബിക്കെതിരെ പല സംസ്ഥാന ക്രിക്കറ്റ് ബോര്‍ഡുകളും ശക്തമായ എതിര്‍പ്പ് അറിയിച്ചതോടെയാണ് ഗാംഗുലിക്ക് വഴി തുറന്നത്. സമവായ സ്ഥാനാര്‍ഥിയായണ് ഗാംഗുലിയുടെ പേര് ഉയര്‍ന്നുവന്നത്.

അതേസമയം, കേന്ദ്ര സഹമന്ത്രിയും ബി.സി.സി.ഐ മുന്‍ പ്രസിഡന്റുമായ അനുരാഗ് ഠാക്കൂറിന്റെ സഹോദരന്‍ ധുമാല്‍ ട്രഷറര്‍ ആകുമെന്നും സൂചനയുണ്ട്. ഈ മാസം 23നാണ് ബി.സി.സി.ഐ തെരഞ്ഞെടുപ്പ്. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ഇന്നാണ്. ധാരണയായ സാഹചര്യത്തില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റാരും പത്രിക സമര്‍പ്പിക്കില്ലെന്നാണ് സൂചന. നിലവില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ആണ് ഗാംഗുലി. തെരഞ്ഞെടുക്കപ്പെട്ടാല്‍ 2020 വരെയാകും ഗാംഗുലിയുടെ കാലാവധി.

ഗാംഗുലി പൊതുസമ്മതനാണെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് മുംബൈയില്‍ ഞായറാഴ്ച രാത്രി ചേര്‍ന്ന ബി.സി.സി.ഐ യോഗം തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ 91 വര്‍ഷം നീണ്ട ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ ഇന്ത്യന്‍ നായകന്‍ ബിസിസിഐ പ്രസിഡന്റു സ്ഥാനത്തേക്ക് എത്തുന്നത്. ഇന്നു രാത്രി നടക്കുന്ന ബി.സി.സി.ഐ യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ ധാരണയുണ്ടാവുക. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുന്നത് ജയ് ഷായാണ്. മുംബൈയിലാണ് യോഗം. ജയ് ഷാ ബി.സി.സി.ഐ ഭാരവാഹിയാകാനുള്ള സാധ്യതകള്‍ വളരെക്കൂടുതലാണ്.

Top