അമേഠിയില്‍ രാഹുല്‍ ഗാന്ധി വീണ്ടും പിന്നില്‍ ; കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് ലീഡ്

ന്യൂഡല്‍ഹി : രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പില്‍ അമേഠിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വീണ്ടും പിന്നിലായി. ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്ക് ലീഡ്. രാഹുല്‍ ഗാന്ധി 20,000 വോട്ടുകള്‍ക്കാണ് പിന്നില്‍.

ആദ്യ ഘട്ടത്തില്‍ വോട്ടെണ്ണിയപ്പോള്‍ സ്മൃതി പിന്നിലായിരുന്നു. ഇരു സ്ഥാനാര്‍ഥികളും ശക്തമായി ഏറ്റുമുട്ടിയ മണ്ഡലമാണ് അമേഠി.

അതേസമയം വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ ലീഡ് റെക്കോര്‍ഡിലേയ്ക്ക്. രാഹുലിന്റെ ലീഡ് ഒരു ലക്ഷമാണ് കടന്നിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലത്തിന്റെ ഏകദേശ രൂപം തെളിയുമ്പോള്‍ ലീഡ് നിലയില്‍ എന്‍ഡിഎ കേവല ഭുരിപക്ഷം കടന്നു. സൂചനകള്‍ ലഭ്യമായ മണ്ഡലങ്ങളുടെ എണ്ണം 450 പിന്നിടുമ്പോള്‍ 300ല്‍ അധികം സീറ്റുകളില്‍ എന്‍ഡിഎ ലീഡു ചെയ്യുകയാണ്.

കര്‍ണാടക, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഹരിയാന,ഗുജറാത്ത്, ജാര്‍ഖണ്ഡ്, അസം എന്നിവിടങ്ങളില്‍ എന്‍ഡിഎയാണ് മുന്നേറുന്നത്. തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിനാണ് ലീഡ്. ബംഗാളില്‍ ബിജെപിയാണ് മുന്നില്‍. ആന്ധ്രാപ്രദേശില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസും ബഹുദൂരം മുന്നിലാണ്. ഛത്തീസ്ഗഡില്‍ ബിജെപിയും യുപിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ഡല്‍ഹിയില്‍ ഏഴു സീറ്റിലും ബിജെപിയാണ് മുന്നില്‍.

Top