ആക്രമണത്തിൽ 14 പൗരന്മാർ കൊല്ലപ്പെട്ടെന്ന് ബൈഡൻ; അമേരിക്കൻ യുദ്ധവിമാനം ഇസ്രയേലിൽ

ഗാസ : ഇസ്രയേൽ- ഹമാസ് യുദ്ധം അഞ്ചാം ദിനത്തിലും തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക. ആയുധങ്ങളുമായി അമേരിക്കൻ യുദ്ധവിമാനം ഇസ്രയേലിലെത്തി. ഹമാസ് ആക്രമണത്തിൽ 14 അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് ബന്ദികളാക്കിയവരിൽ അമേരിക്കക്കാരും ഉണ്ടെന്ന് ബൈഡൻ വൈറ്റ് ഹൗസിൽ നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കി.

യുഎസ് വിദേശ കാര്യ സെക്രട്ടറി ആന്റണി ബ്ലിൻകൻ വ്യാഴാഴ്ച്ച ഇസ്രയേൽ സന്ദർശിക്കും. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, നയതന്ത്ര, സൈനിക ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തും. അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം, ബന്ദികളെ മോചിപ്പിക്കൽ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. ഇസ്രയേലിന്റെ ‘അയേൺ ഡോമിന്റെ’ തുടർ പ്രവർത്തനങ്ങൾക്ക് ആവശ്യമായ മിസൈലുകളും മറ്റ് ആയുധങ്ങളും അമേരിക്ക നൽകും.

ഇസ്രയേൽ ഹമാസ് യുദ്ധത്തിൽ മരണസംഖ്യ ഉയരുകയാണ്. ഇസ്രയേലിൽ ഹമാസ് സായുധ സംഘം നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം ആയിരം കവിഞ്ഞു. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 900 കടന്നു. വെസ്റ്റ് ബാങ്കിൽ 21 പലസ്തീനികളും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിൽ അഞ്ചാം ദിവസവും കനത്ത ബോബാക്രമണമാണ് ഇസ്രയേൽ നടത്തിയത്.

കുടിവെള്ളവും ഭക്ഷ്യ വസ്തുക്കളും ഇല്ലാതെ ഗാസ നിവാസികൾ വൻ ദുരന്തമാണ് അഭിമുഖീകരിക്കുന്നത്. അഞ്ച് ദിവസമായി മേഖലയിൽ വൈദ്യുതിയും ഇല്ല. പരിക്കേറ്റവരെ ഉൾക്കൊള്ളാനാകാതെ ഗാസയിലെ ആരോഗ്യമേഖല തർകർന്നതായി ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. കാനഡ അടക്കം കൂടുതൽ രാജ്യങ്ങൾ ഇസ്രയേലിൽ നിന്നും പൗരന്മാരെ രക്ഷപ്പെടുത്താൻ കാനഡ അടക്കമുള്ള കൂടുതൽ രാജ്യങ്ങൾ നീക്കം തുടങ്ങി.

Top