ഓഹരി വിൽപ്പന തിരിച്ചടിയെ തുടർന്ന് അമേരിക്കയിലെ ഭീമൻ ബാങ്ക് തകർന്നടുങ്ങി

ന്യൂയോർക്ക്: അമേരിക്കയിലെ എറ്റവും വലിയ വാണിജ്യ ബാങ്കുകളിലൊന്നായ സിലിക്കൺ വാലി ബാങ്ക് പൊളിഞ്ഞു. ഫെഡറൽ ഡിപ്പോസിറ്റ് ഇൻഷുറൻസ് കോ‍ർപ്പറേഷൻ ബാങ്കിന്റെ ആസ്തികൾ പിടിച്ചെടുത്തു. 2008 ലെ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമുള്ള എറ്റവും വലിയ ബാങ്ക് പ്രതിസന്ധിയാണ് ഇത്. നിക്ഷേപകർ കൂട്ടത്തോടെ പണം തിരികെ ആവശ്യപ്പെട്ടതാണ് ബാങ്കിനെ തകർത്തത്.

സിലിക്കൺ വാലി ബാങ്കിന്റെ ഉടമകളായ എസ്‍ വി ബി ഫിനാൻഷ്യൽ ഗ്രൂപ്പ്, ബുധനാഴ്ച 175 കോടി ഡോളറിന്റെ (ഏകദേശം 14,300 കോടി രൂപ) ഓഹരി വിൽപന പ്രഖ്യാപിച്ചത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. കമ്പനിയുടെ ബാലൻസ് ഷീറ്റിലെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു എസ്‌ വി ബി ഗ്രൂപ്പിന്റെ വിശദീകരണം. എന്നാൽ ബാങ്കിന്‍റെ ഓഹരിമൂല്യം ഇടിയുന്നതിലേക്കാണ് ഇത് നയിച്ചത്. സിലിക്കൺ വാലി സ്റ്റാർട്ടപ്പുകളും സ്റ്റാർട്ടപ്പ് നിക്ഷേപകരുമായിരുന്നു എസ്‍ വി ബി ബാങ്കിന്റെ ഇടപാടുകാരിൽ ഏറെയും. ഇവർ ഒറ്റയടിക്ക് തുക പിൻവലിക്കാൻ ശ്രമിച്ചത് പ്രതിസന്ധിയുടെ ആക്കം കൂട്ടി.

Top