വിസ കാലാവധി വെട്ടിക്കുറച്ചു; പാക്കിസ്ഥാന് വന്‍ തിരിച്ചടി നല്‍കി അമേരിക്ക

വാഷിംഗ്ടണ്‍: പ്രവാസികളായ പാക്ക് പൗരന്മാര്‍ക്ക് വന്‍ തിരിടച്ചടി നല്‍കി അമേരിക്കന്‍ ഭരണകൂടം. പാക്ക് പൗരന്മാര്‍ക്കുള്ള വിസ കാലാവധി
അമേരിക്ക വെട്ടിക്കുറച്ചു. സാധാരണ അഞ്ച് വര്‍ഷമാണ് വിസ കാലാവധി ലഭിക്കുക എന്നാല്‍ ഇത് വെട്ടിച്ചുരുക്കി ഒരു വര്‍ഷമാക്കി മാറ്റുകയായിരുന്നു. അമേരിക്കയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തില്‍ തന്നെ പാക്കിസ്ഥാന് വന്‍ തിരിച്ചടിയായി നല്‍കിയിരിക്കുകയാണ്.

അമേരിക്ക പാക്ക് മാദ്ധ്യമപ്രവര്‍ത്തകരുടെ വിസാ കാലാവധിയും ചുരുക്കിയിട്ടുണ്ട്. ഇനിമുതല്‍ മൂന്ന് മാസം മാത്രമേ ഇവര്‍ക്ക് വിസ അനുവദിക്കുകയുള്ളു. അതിന് ശേഷം വീണ്ടും വിസ പുതുക്കണം. വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്കുള്ള ഫീസും കുത്തനെ കൂട്ടിയിട്ടുണ്ട്. ‘ഐ’ വിസ (ജേണലിസ്റ്റ് & മീഡിയ), ‘എച്ച്’ വിസ (താല്‍ക്കാലിക വര്‍ക്ക്), ‘എല്‍’ വിസ (ഇന്റര്‍കമ്പനി വര്‍ക്ക്), ‘ആര്‍’ വിസ (മതപ്രചാരകര്‍ക്കുള്ള) എന്നിവയ്ക്കാണ് അപേക്ഷാ ഫീസ് കുത്തനെ കൂട്ടിയത്. വിസ അപേക്ഷ അംഗീകരിക്കുകയാണെങ്കില്‍ മാത്രം കൂട്ടിയ ഫീസ് അടച്ചാല്‍ മതി.

അതേസമയം, ജനുവരി 21 വരെ നല്‍കിയ വിസാ അപേക്ഷകളില്‍ അംഗീകരിക്കപ്പെട്ടവരെല്ലാം, അധിക ഫീസ് അടയ്‌ക്കേണ്ടി വരും. ഐ വിസയ്ക്ക് 32 ഡോളറും, മറ്റ് വിസകള്‍ക്ക് 38 ഡോളറുമാണ് അടയ്‌ക്കേണ്ടത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് വിസ അപേക്ഷിക്കാനുള്ള തുക 192ഡോളറായി ഉയര്‍ന്നു. മറ്റെല്ലാ വിഭാഗത്തിലുള്ള വിസകള്‍ക്കും അപേക്ഷിക്കാന്‍ 198ഡോളറാണ് നല്‍കേണ്ടത്.

നേരത്തേ പാക്കിസ്ഥാന്‍ അമേരിക്കന്‍ പൗരന്‍മാര്‍ക്കുള്ള വിസ കാലാവധി വെട്ടിക്കുറച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പാക്ക് വിസകള്‍ക്കും സമാനമായ നിയന്ത്രണം ഏര്‍പ്പെടുത്തി അമേരിക്ക തിരിച്ചടി നല്‍കിയത്.

Top