ഹൂസ്റ്റണില്‍ മക്കളെകൊലപ്പെടുത്തിയതിന് ശേഷം പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഹൂസ്റ്റണ്‍: അമേരിക്കയിലെ ഹൂസ്റ്റണില്‍ ഭാര്യയുമായി പിണങ്ങി മക്കളെ കഴുത്തറത്ത് കൊന്ന് പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീന്‍ പീയര്‍ ഡോസോക എന്ന വ്യക്തിയാണ് എട്ടും അഞ്ചും വയസ്സുള്ള കുഞ്ഞുങ്ങളെ കഴുത്തറത്ത് കൊന്നത്. ഭാര്യ സബീന്‍ എടോം ഗോയുമായി ഇയാള്‍ അകന്നു കഴിയുകയായിരുന്നു. വെടിയേറ്റ നിലയില്‍ കണ്ടെത്തിയ ഇയാളെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് കുട്ടികളെ താന്‍ കൊന്നതായി ഇയാള്‍ സമ്മതിച്ചത്. ആദ്യത്തെ ചോദ്യം ചെയ്യലില്‍ കുട്ടികളെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞിരുന്നത്.

കഴുത്തറക്കാന്‍ തുടങ്ങിയപ്പോള്‍ ‘അച്ഛാ സോറി’ എന്ന് പറഞ്ഞ് എട്ടുവയസ്സുകാരനായ മകന്‍ തേങ്ങിക്കരഞ്ഞെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഭാര്യയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അവര്‍ ഫോണെടുക്കുന്നുണ്ടായിരുന്നില്ല. പിന്നീട് ഫോണെടുത്തപ്പോള്‍ കുട്ടികളെ കൊലപ്പെടുത്തിയെന്നും ഒരു സമ്മാനം വച്ചിട്ടുണ്ടെന്നും ഭാര്യയോട് പറഞ്ഞു. ഇവരാണ് പൊലീസില്‍ വിവരമറിയിച്ചത്. പൊലീസെത്തി വാതില്‍ തുറന്നപ്പോഴാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. ഒപ്പം ജീന്‍ പിയറിന്റെ ആത്മഹത്യാക്കുറിപ്പുമുണ്ടായിരുന്നു. പിന്നീട് വെടിയേറ്റ നിലയില്‍ പൊലീസ് ഇയാളെ കണ്ടെത്തുകയായിരുന്നു. കുട്ടികള്‍ക്കൊപ്പം മരിക്കുന്നുവെന്നായിരുന്നു അയാള്‍ ആത്മഹത്യാക്കുറിപ്പ് എഴുതിയത്.

Top