ഐഎസ് വിരുദ്ധ നീക്കങ്ങള്‍ക്കായി ഉപയോഗിച്ച താവളങ്ങള്‍ തകര്‍ക്കണമെന്ന ആവശ്യവുമായ് തുര്‍ക്കി

അങ്കാറ: യുഎസ് ഐഎസ് വിരുദ്ധ നീക്കങ്ങള്‍ക്കായി ഉപയോഗിച്ച സിറിയയിലെ സൈനിക താവളങ്ങള്‍ തകര്‍ക്കണമെന്ന ആവശ്യവുമായ് തുര്‍ക്കി. യുഎസ് ഉദ്യോഗസ്ഥരുമായി അടുത്ത ദിവസം നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെടുമെന്ന് തുര്‍ക്കി ഉദ്യോഗസ്ഥര്‍ അറിയിച്ചു. തുര്‍ക്കിയുടെ ആവശ്യം സിറിയയില്‍നിന്നുള്ള യുഎസ് സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സൈനിക പിന്‍മാറ്റവുമായി ബന്ധപ്പെട്ട് കുര്‍ദ് സഖ്യത്തേയും വൈപിജി സായുധ സംഘത്തെയും തുര്‍ക്കി സംരക്ഷിക്കുമെന്ന് ഉറപ്പു നല്‍കണമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേശകന്‍ ജോണ്‍ ബോള്‍ട്ടണ്‍ ആവശ്യപ്പെട്ടിരുന്നു. തുര്‍ക്കി ഭീകര സംഘടനയെന്ന നിലയില്‍ കരിമ്പട്ടികയില്‍ പെടുത്തിയിരിക്കുന്നവയാണ് കുര്‍ദ്,വൈപിജി സംഘങ്ങള്‍. തുര്‍ക്കി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഇബ്രാഹിം കലീനുമായ ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ജോണ്‍ ബോള്‍ട്ടണ്‍ ഈ ആവശ്യം ഉന്നയിച്ചത്. ഐഎസ് വിരുദ്ധ പോരാട്ടത്തില്‍ യുഎസിന്റെ പ്രധാന സഖ്യകക്ഷികളിലൊന്നായിരുന്നു വൈപിജി. വൈപിജിയുമായുള്ള ബന്ധത്തെ ചൊല്ലി തുര്‍ക്കിയും യുഎസും തമ്മില്‍ പല തവണ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു.

കഴിഞ്ഞ മാസമാണ് സിറിയയില്‍നിന്നു 2000 സൈനികരെ തിരിച്ചുവിളിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ചത്. ഐഎസിനെ തുടച്ചുനീക്കുന്നതില്‍ സൈന്യം വിജയിച്ചതായും അദ്ദേഹം വ്യക്തമാക്കിയുരന്നു. എന്നാല്‍, ട്രംപിന്റെ ഉത്തരവിനെതിരേ പെന്റഗണ്‍ ഉദ്യോഗസ്ഥരും സഖ്യരാജ്യങ്ങളും കടുത്ത ആശങ്ക പ്രകടിപ്പിച്ചിരുന്നു.

Top