അമ്പൂരി കൊലപാതകം: കുഴിയെടുക്കാന്‍ അച്ഛനും പങ്കുചേര്‍ന്നുവെന്ന് നാട്ടുകാര്‍

തിരുവനന്തപുരം: അമ്പൂരിയില്‍ രാഖിയെ കൊന്നു കുഴിച്ചുമൂടിയ കേസിലെ പ്രതികളായ അഖിലിന്റെയും രാഹുലിന്റെയും അച്ഛന്‍ മണിയന്‍ പറയുന്നതെല്ലാം കള്ളമെന്ന് പ്രദേശവാസികള്‍. രാഖിയെ മറവ് ചെയ്ത കുഴിയെടുക്കാന്‍ അച്ഛനും പങ്കുചേര്‍ന്നുവെന്നും ഇത്രയും ആഴമേറിയ കുഴി എന്തിനാണെന്ന ചോദ്യത്തിന് മരം നടാനാണെന്നു മറുപടി നല്‍കിയതായും പ്രദേശവാസികള്‍ മൊഴി നല്‍കി. കൃഷി പണി നടക്കുന്ന സ്ഥലം ആയതിനാല്‍ സംശയം തോന്നിയില്ലെന്നും നാട്ടുകാര്‍ പറയുന്നു.

നാല് പേര്‍ നിന്നാണ് സംഭവ ദിവസം പറമ്പ് കിളച്ചത്. അഖിലും, രാഹുലും, അച്ഛന്‍ മണിയനും, അയല്‍ക്കാരന്‍ ആദര്‍ശും ചേര്‍ന്നാണ് കിളച്ചതെന്നാണ് കരുതുന്നത്. കിളയ്ക്കുമ്പോള്‍ മണിയനോട് എന്തിനാണ് ഇങ്ങനെ വലിയ കുഴിയെടുക്കുന്നതെന്നും കിളയ്ക്കുന്നതെന്നും ചോദിച്ചെന്നും മറുപടി കിട്ടിയില്ലെന്നും അയല്‍വാസികള്‍ പറയുന്നു.

അതിനിടെ കഴിഞ്ഞ ദിവസം മുഖ്യപ്രതിയുടെ സഹോദരന്‍ രാഹുല്‍ കീഴടങ്ങിയെന്നു മാധ്യമങ്ങളോട് മണിയന്‍ പറഞ്ഞുവെങ്കിലും പൊലീസ് അത് തിരുത്തി. കേസിലെ രണ്ടാം പ്രതി രാഹുല്‍ ഇന്നാണ് അറസ്റ്റിലായത്. രാഹുലിനെ ഒളിസങ്കേതത്തില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. രാഖിയെ കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ചുമൂടിയെന്ന് രാഹുല്‍ കുറ്റം സമ്മതിച്ചു. കൊലപാതകം നടത്തിയത് കാറില്‍ വെച്ചാണെന്നും രാഹുല്‍ പറഞ്ഞു.

കൊലപാതകത്തില്‍ പ്രതിയെന്നു ആരോപിക്കപ്പെടുന്ന അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ പിതാവ് രാജനും ആരോപിച്ചിരുന്നു.

പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലാണ് പൊലീസ് ഇടപെടല്‍. പ്രതികളെ കുറിച്ച് വിവരങ്ങളെല്ലാം പൊലീസിന് അറിയാം. എന്നിട്ടും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതികള്‍ സുരക്ഷാ വലയത്തിലാണെന്നും രാഖിയുടെ അച്ഛന്‍ ആരോപിക്കുന്നു.

Top