സൈറണ്‍ കേട്ട് ആളുകള്‍ ഓടിക്കൂടി; മാനഭംഗ ശ്രമത്തില്‍ നിന്ന് സ്ത്രീയെ യുവാക്കള്‍ രക്ഷിച്ചത് ഇങ്ങനെ

തൃശൂര്‍: നാടോടി സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച ആളെ സാഹസികമായി കീഴ്‌പ്പെടുത്തി യുവാക്കള്‍. തൃശൂര്‍ എം.ജി റോഡിലെ കടവരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന നാടോടി സ്ത്രീയെയാണ് തിങ്കളാഴ്ച രാത്രി 12.30യോടെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ കോതമംഗലം ഭൂതത്താന്‍കെട്ട് സ്വദേശി അരീക്കാട്ടില്‍ വീട്ടില്‍ ജോമോന്‍ വര്‍ഗീസ് (41) അറസ്റ്റിലായി.

തൃശൂരിലെ രാംദാസ് തിയേറ്ററിന് മുന്നിലായിരുന്നു സംഭവം. ഒരു പുരുഷനെ ആക്രമിച്ച ശേഷം സ്ത്രീയെ മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുമ്പോഴാണ് ജോമോനെ ഷിതിനും ആക്ട്‌സിന്റെ ആംബുലന്‍സ് ഡ്രൈവര്‍ ജോണിക്കുട്ടിയും ചേര്‍ന്ന് പിടികൂടിയത്. മുണ്ടൂരിലുണ്ടായ അപകടത്തില്‍ പരിക്കേറ്റവരെ തൃശൂര്‍ ജനറല്‍ ആശുപത്രിയിലാക്കിയ ശേഷം മടങ്ങുകയായിരുന്നു ഇവര്‍.കഞ്ചാവിന് അടിമയായ പ്രതിയെ കീഴടക്കാനുള്ള ശ്രമത്തിനിടെ ആക്ട്സ് ഗാര്‍ഡിന് മാര്‍ബിള്‍ കഷണം കൊണ്ട് കുത്തേറ്റു. കുന്നംകുളം കോട്ടപ്പടിയിലെ പൊക്കാട്ടില്‍ വീട്ടില്‍ ഷിതിനാണ് പരിക്കേറ്റത്. വാരിയെല്ലിന്റെ ഭാഗത്ത് കുത്തേറ്റ ഷിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ത്രീയെ ഉപദ്രവിക്കുന്നത് കണ്ട് വാഹനം നിര്‍ത്തി പ്രതിയെ കീഴടക്കാനാതെ വന്നതോടെ ആംബുലന്‍സിന്റെ സൈറന്‍ മുഴക്കി. ഇതിനിടെയാണ് ഷിതിനെ ജോമോന്‍ മാര്‍ബിള്‍ കഷണത്തിന് ആക്രമിച്ചത്. തുടര്‍ന്ന് സൈറന്‍ കേട്ടതോടെ ആളുകളും ഓടിയെത്തി. അക്രമിയെ ഉടുത്തിരുന്ന മുണ്ടുപയോഗിച്ച് കെട്ടിയെങ്കിലും കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ആംബുലന്‍സിലുണ്ടായിരുന്ന കയറെടുത്ത് അക്രമിയെ കെട്ടിയിട്ടു. പിന്നീട് സ്ഥലത്തെത്തിയ ഈസ്റ്റ് പൊലീസ് ജോമോനെ കസ്റ്റഡിയിലെടുത്തു.

Top