ആംബുലൻസിന്റെ വാതിൽ തുറക്കാനായില്ല: രോഗിക്ക് ദാരുണാന്ത്യം

കോഴിക്കോട്: ആംബുലൻസിൽ കുടുങ്ങിയ രോഗി മരിച്ചു. ഫറോക്ക് സ്വദേശി കോയമോനാണ് മരിച്ചത്. ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിയാത്തതിനാൽ ചികിത്സ നൽകാനായില്ല. ബീച്ച് ആശുപത്രിയിൽ നിന്ന് മെഡിക്കൽ കോളജിലേക്ക് ഗുരുതരാവസ്ഥയിൽ കൊണ്ടുപോയ രോഗിയാണ് മരിച്ചത്.കോയമോനെ ഇന്നലെ ഉച്ചയോടെ വാഹനാപകടത്തെ തുടർന്നാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിലേക്ക് എത്തിച്ചത്.

ഗുരുതരാവസ്ഥയായതിനാൽ ബീച്ച് ആശുപത്രിയുടെ ആംബുലൻസിൽ തന്നെ ഹൗസ് സർജനൊപ്പം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു. മെഡിക്കൽ കോളജിലെത്തിയപ്പോഴാണ് ആംബുലൻസിന്റെ വാതിൽ തുറക്കാൻ കഴിയാതെ വന്നത്. ഏകേദശം അരമണിക്കൂറോളം സമയം വാതിൽ തുറക്കാൻ കഴിയാതെ രോഗി ആംബുലൻസിൽ കുടുങ്ങി. തുടർന്ന് വാതിൽ വെട്ടിപ്പൊളിച്ചാണ് രോഗിയെ പുറത്തെടുത്തത്.

പുറത്തെടുത്ത രോഗിയെ ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ മരിച്ചനിലയിലായിരുന്നുവെന്നാണ് മെഡിക്കൽ കോളജ് അധികൃതർ നൽകുന്ന വിവരം. ഗുരുതരാവസ്ഥയായതിനാല്‍ രോഗി, ആംബുലന്‍സില്‍വെച്ച് മരിച്ചുവെന്നാണ് നിഗമനം. അതേസമയം സംഭവത്തിൽ കോഴിക്കോട് ഡിഎംഒ റിപ്പോർട്ട് തേടി. സംഭവത്തെക്കുറിച്ച് വിശദമായി പരിശോധിക്കാനൊരുങ്ങുകയാണ് അധികൃതർ.

Top