അമ്പൂരി കൊലപാതകം : ‘കൈവച്ചു പോയില്ലേ, തീര്‍ക്കാമെന്നു കരുതി’യെന്ന് അഖില്‍

തിരുവനന്തപുരം : അമ്പൂരി കൊലപാതകത്തില്‍ കൈത്തണ്ട ഉപയോഗിച്ചു കഴുത്തു ഞെരിച്ചും കാറിലെ സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയുമാണു കൃത്യം നടത്തിയതെന്ന് ഒന്നാം പ്രതിയും സൈനികനുമായ അഖില്‍. തന്നെ കൊന്നുകളഞ്ഞാലും ഈ ബന്ധത്തില്‍ നിന്നു പിന്മാറില്ലെന്നു രാഖി മോള്‍ പറഞ്ഞപ്പോഴാണു കൊലപ്പെടുത്തിയതെന്നും ഇയാള്‍ പൂവാര്‍ പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.

രാഖിയും അഖിലും തമ്മില്‍ വര്‍ഷങ്ങളായി അടുപ്പത്തിലായിരുന്നു. ഇതിനിടെ വീട്ടുകാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ് രാഖി ബഹളം വച്ചു. തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളത്തെ ഒരു ക്ഷേത്രത്തില്‍ വെച്ച് രാഖിയുടെ കഴുത്തില്‍ താലികെട്ടി. എന്നിട്ടും വീട്ടുകാര്‍ നിശ്ചയിച്ച വിവാഹവുമായി മുന്നോട്ടുപോയി. രാഖി പൊലീസില്‍ പരാതിപ്പെടുമെന്നും വീട്ടിലെത്തി ആത്മഹത്യ ചെയ്യുമെന്നും ഭീഷണി മുഴക്കിയതോടെയാണ് കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

‘എങ്കില്‍ പിന്നെ കൊന്നോട്ടെ’ എന്ന അഖിലിന്റെ ചോദ്യത്തിനു ‘കൊന്നോളാന്‍’ രാഖി മറുപടി നല്‍കി. ഇതോടെ കാറിന്റെ മുന്‍ സീറ്റിലിരുന്ന രാഖിയെ പിന്നില്‍നിന്ന് അഖില്‍ കൈത്തണ്ടകൊണ്ടു കഴുത്തു ഞെരിച്ചു. കൈ കഴച്ചപ്പോള്‍ സീറ്റ് ബെല്‍റ്റിട്ടു മുറുക്കിയെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. കഴുത്തു ഞെരിക്കുന്നതിനിടെ രാഖി എന്തോ പറഞ്ഞു. ഇതു വ്യക്തമായില്ല. നിലപാടു മാറ്റിയതാണെങ്കിലോ എന്ന പോലീസിന്റെ ചോദ്യത്തിന്, ‘കൈവച്ചു പോയില്ലേ, തീര്‍ക്കാമെന്നു കരുതി’ എന്നായിരുന്നു അഖിലിന്റെ മറുപടി.

കാട്ടാക്കട അമ്പൂരി തട്ടാന്‍മുക്കില്‍ നിര്‍മാണം നടക്കുന്ന വീടിന്റെ വളപ്പിലാണു കുഴിച്ചിട്ട നിലയില്‍ രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. ഓടുന്ന കാറില്‍ വച്ചായിരുന്നു കൊലയെന്നും പ്രതി വെളിപ്പെടുത്തി. കേസില്‍ അറസ്റ്റിലായ വാഴിച്ചല്‍ അമ്പൂരി തട്ടാന്‍മുക്ക് അശ്വതി ഭവനില്‍ അഖിലി(24)യും ജ്യേഷ്ഠന്‍ രാഹുലി(26)നെയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യലിനായാണ് അഖിലിനെ പൂവാര്‍ സ്റ്റേഷനിലെത്തിച്ചത്.

Top