അമ്പൂരി കൊലപാതകം ; കൊച്ചിയില്‍വെച്ച് രാഖിയെ വിവാഹം ചെയ്‌തെന്ന് അഖിലിന്റെ മൊഴി

തിരുവനന്തപുരം: അമ്പൂരി രാഖികൊലപാതക കേസില്‍ വെളിപ്പെടുത്തലുകളുമായി പ്രതി അഖിലിന്റെ മൊഴി. രാഖിയെ വിവാഹം ചെയ്‌തെന്നും കൊച്ചിയില്‍ വെച്ചായിരുന്നു വിവാഹമെന്നും അഖില്‍ പൊലീസിന് മാഴി നല്‍കി. രാഖിയുടെ നിര്‍ബന്ധപ്രകാരമായിരുന്നു വിവാഹമെന്നും മറ്റൊരു വിവാഹം ഉറപ്പിച്ചതിന് ശേഷമായിരുന്നു ഇതെന്നും അഖില്‍ പറയുന്നു.

നേരത്തെ നിശ്ചയിച്ച വിവാഹത്തില്‍ നിന്നും അഖില്‍ പിന്മാറിയില്ല. ഇതേ തുടര്‍ന്ന് രാഖി ആത്മഹത്യാ ഭീക്ഷണി മുഴക്കി. മറ്റൊരു വിവാഹം കഴിച്ചാല്‍ സ്വൈര്യമായി ജീവിക്കാന്‍ സമ്മതിക്കില്ലെന്നും പൊലീസില്‍ അറിയിക്കുമെന്നും രാഖി നിലപാടെടുത്തു. തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും അഖില്‍ വ്യക്തമാക്കി.

കൊലപാതകത്തില്‍ അച്ഛന് പങ്കില്ലെന്ന് പറയുന്ന അഖില്‍ പക്ഷെ കുഴിയെടുക്കുന്നതിനും മറ്റും അച്ഛന്‍ മണിയന്‍ സഹായിച്ചതായും വെളിപ്പെടുത്തിയിട്ടുണ്ട്. രാഖിയെ കൊല്ലും മുമ്പെ കുഴിച്ച് മൂടാനുള്ള കുഴി വീട്ടുവളപ്പില്‍ ഒരുക്കിയിരുന്നു. ഇതിന് അച്ഛന്റെ സഹായവും ഉണ്ടായിരുന്നു എന്നാണ് അഖില്‍ പറയുന്നത്. കൃത്യം നടത്തിയ ശേഷം കശ്മീരിലെ ലേയിലേക്കാണ് താന്‍ പോയതെന്നും അഖില്‍ മൊഴി നല്‍കി.

സഹോദരന്‍ രാഹുല്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നതുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും സഹായിച്ചിരുന്നു. കൊലപാതകത്തിന് ശേഷം രാഖിയുടെ വസ്ത്രങ്ങളും മൊബൈല്‍ ഫോണും ഉപേക്ഷിച്ചത് രാഹുലാണെന്നും അഖില്‍ മൊഴി നല്‍കി.

സംഭവത്തില്‍ അഖിലിന്റെ അച്ഛനും കുടുംബാംഗങ്ങള്‍ക്കും പങ്കുണ്ടെന്ന ആരോപണം രാഖിയുടെ ബന്ധുക്കള്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. പൊലീസ് അന്വേഷണത്തിലും കുടുംബാംഗങ്ങളുടെ പങ്കിലേക്ക് കാര്യങ്ങള്‍ നീളുന്നതിനിടെ അഖിലിന്റെ അച്ഛന്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു.

കുഴിവെട്ടിയതും കമുക് വച്ചതും എല്ലാം താന്‍ തന്നെയാണെന്ന് അഖിലിന്റെ അച്ഛന്‍ പറഞ്ഞു. എന്നാല്‍ കൊലപാതകത്തെ കുറിച്ച് അറിയില്ലായിരുന്നു. കൊലപാതക വിവരം പുറത്തായതോടെ കീഴടങ്ങാന്‍ മക്കളെ ഉപദേശിച്ചത് താനാണെന്നും മണിയന്‍ വ്യക്തമാക്കി.

Top