അമ്പൂരി കൊലപാതകക്കേസ് : പ്രതികളുടെ വീട്ടില്‍ നിന്ന് വിഷം കണ്ടെത്തി

തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസില്‍ പ്രതികളുടെ വീട്ടില്‍ നിന്ന് വിഷം കണ്ടെത്തി. അഖിലിന്റെ വീട്ടില്‍ നടത്തിയ പൊലീസ് പരിശോധനയിലാണ് ഒരു കുപ്പി ഫ്യുരിഡാന്‍ കണ്ടെത്തിയത്. കുടുംബത്തോടെ ആത്മഹത്യ ചെയ്യാന്‍ വേണ്ടിയാണ് വിഷം വാങ്ങി സൂക്ഷിച്ചതെന്നാണ് അഖില്‍ പൊലീസിനോട് പറഞ്ഞത്.

എന്നാല്‍, ഇത് രാഖിക്ക് നല്‍കാന്‍ വേണ്ടി വാങ്ങിയിരുന്നതാകാമെന്നാണ് പൊലീസിന്റെ സംശയം. ഇന്നലെ ജയിലിലേയ്ക്ക് കൊണ്ടു പോകും വഴിയാണ് അഖില്‍ ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. തുടര്‍ന്നാണ് പൊലീസ് അഖിലിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.

രാഖിയുടെ മൃതദേഹം ഡാമില്‍ ഉപേക്ഷിക്കാനോ അല്ലങ്കില്‍ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി ഉപേക്ഷിക്കാനും പദ്ധതിയിട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. തമിഴ്‌നാട്ടിലെ ആളൊഴിഞ്ഞ ചതുപ്പില്‍ കെട്ടിത്താഴ്ത്താനായിരുന്നു നീക്കം. എന്നാല്‍, മൃതദേഹവുമായുള്ള യാത്ര അപകടമാകുമെന്ന് തോന്നിയതോടെ വീട്ടില്‍ കുഴിച്ചിടുകയായിരുന്നുവെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു.

കൊലപാതക കുറ്റം ഏറ്റെടുക്കാന്‍ ഇരുന്നത് രണ്ടാം പ്രതി രാഹുലാണെന്നും പൊലീസ് കണ്ടെത്തി. അഖിലിന്റെ സൈന്യത്തിലെ ജോലി നഷ്ടപ്പെടാതിരിക്കാനായിരുന്നു ഈ നീക്കം. എന്നാല്‍ കൂട്ടുപ്രതി ആദര്‍ശ് പിടിയിലായതോടെ ആ നീക്കം പൊളിഞ്ഞു.

അതേസമയം, കേസിലെ ഒന്നാം പ്രതി അഖിലിന്റെ കുടുംബത്തിന് പങ്കുണ്ടോ എന്ന കാര്യത്തില്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്. കൊലപാതകം അച്ഛനും അമ്മയും അറിഞ്ഞിരുന്നോ എന്നതിനു ഇതുവരെ തെളിവ് ലഭിച്ചിട്ടില്ല. കൊലപാതക ശേഷം മക്കള്‍ ഇക്കാര്യം വെളിപ്പെടുത്തിയോ എന്ന കാര്യത്തിലും സംശയമുണ്ട്. ഇക്കാര്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് പൊലീസിന്റെ തീരുമാനം.

Top