കൊലപാതകത്തില്‍ പങ്കില്ല; കൊല്ലപ്പെട്ട ദിവസം രാഖിയെ കണ്ടിരുന്നുവെന്ന് അഖില്‍

തിരുവനന്തപുരം: അമ്പൂര്‍ കൊലപാതകത്തില്‍ പങ്കില്ലെന്ന് മുഖ്യപ്രതി അഖില്‍. ലഡാക്കിലെ സൈനികതാവളത്തിലാണ് താന്‍ ഇപ്പോഴുള്ളതെന്നും അവധിയെടുത്ത് നാട്ടിലെത്തി പൊലീസിനെ വിവരങ്ങള്‍ ധരിപ്പിക്കുമെന്നും അഖില്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ട ദിവസം രാഖിയെ കണ്ടിരുന്നുവെന്നും കാറില്‍ കയറ്റി ധനുവച്ചപുരത്ത് ഇറക്കിയതായും അഖില്‍ പറയുന്നു. പ്രണയബന്ധം അവസാനിപ്പിക്കാന്‍ പറഞ്ഞെങ്കിലും രാഖി വഴങ്ങിയില്ലെന്നും അഖില്‍പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ഒരുമാസം മുന്‍പ് കാണാതായ രാഖിയുടെ മൃതദേഹം അഖിലിന്റെ നിര്‍മ്മാണം നടക്കുന്ന വീടിനു സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ഇരുവരും പ്രണയത്തിലായിരുന്നെന്നും പ്രണയം അവസാനിപ്പിക്കാന്‍ രാഖി വിസ്സമ്മതിച്ചതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നുമാണ് കേസ്.

രാഖിയെ സുഹൃത്ത് അഖിലും സഹോദരന്‍ രാഹുലും ചേര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് കേസില്‍ കസ്റ്റഡിയിലുള്ള അഖിലിന്റെ സുഹൃത്ത് ആദര്‍ശ് ചോദ്യം ചെയ്യുന്നതിനിടയില്‍ പോലീസിനോട് പറഞ്ഞത്. രാഖിയുടെ കഴുത്ത് ഞെരിച്ചാണ് കൊന്നതെന്നാണ് പ്രാഥമിക നിഗമനം. കഴുത്തെല്ലുകള്‍ക്ക് പൊട്ടലുണ്ട്. ആന്തരിക അവയവങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പീഡനത്തിനിരയായോ എന്നറിയാന്‍ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും.

അതേസമയം അഖിലേഷിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പോലീസ് സൈന്യത്തെ സമീപിച്ചിട്ടുണ്ട്.

Top