ബിജെപി മാലചാര്‍ത്തിയ അംബേദ്ക്കറുടെ പ്രതിമ ശുദ്ധീകരിച്ച് ദളിത് അഭിഭാഷകര്‍

മീററ്റ്: ബിജെപി ഉത്തര്‍ പ്രദേശ് സ്റ്റേറ്റ് സെക്രട്ടറി സുനില്‍ ബന്‍സാല്‍ ഹാരാര്‍പ്പണം നടത്തിയ അംബേദ്ക്കര്‍ പ്രതിമയെ ദളിത് അഭിഭാഷകര്‍ പാലും ഗംഗാജലവും ഉപയോഗിച്ച് ‘ശുദ്ധീകരിച്ചു’. ജില്ലാ കോടതിയുടെ അടുത്താണ് പ്രതിമ സ്ഥിതി ചെയ്യുന്നത്.

സര്‍ക്കാര്‍ ദളിതരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. അംബേദ്ക്കറുടെ മൂല്യങ്ങള്‍ക്ക് വിപരീതമായ പ്രവര്‍ത്തിക്കുന്നവരാണ് ആര്‍എസ്എസും ബിജെപിയും, എന്നാല്‍ ദളിത് വോട്ടുകള്‍ക്ക് വേണ്ടി അവര്‍ അദ്ദേഹത്തെ ഉപയോഗിക്കുന്നു. അതിനെതിരെ കൂടിയുള്ള പ്രതിഷേധമാണിതെന്ന് അഭിഭാഷകര്‍ പറഞ്ഞു.

ദളിത് ബുദ്ധിസ്റ്റ് മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് അംബേദ്ക്കര്‍. ജാതി അയിത്തത്തിനെതിരെയുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ പകരം വയ്ക്കാനില്ലാത്തവയാണ്.

ഹമീര്‍പൂരിലെ ക്ഷേത്രത്തില്‍ ബിജെപി എംഎല്‍എ മനീഷ അനുരാഗി സന്ദര്‍ശിച്ചതിനെത്തുടര്‍ന്ന് ഗംഗാജലം കൊണ്ട് ശുദ്ധീകരിച്ച സംഭവം ഇതിനു മുന്‍പ് ഉണ്ടായിട്ടുണ്ട്. അവരുടെ സ്വന്തം മണ്ഡലത്തിലായിരുന്നു സംഭവം.

സംസ്ഥാനത്ത് ദളിത് പ്രക്ഷോഭങ്ങള്‍ വീണ്ടും ശക്തി പ്രാപിക്കുന്നു എന്ന സൂചനയാണ് ഈ സംഭവങ്ങള്‍ കാണിക്കുന്നത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ഇത്തരം സാഹചര്യങ്ങള്‍ സ്വാധീനിക്കും എന്നതില്‍ സംശയമില്ല.

Top