amazon india in loss

ബെംഗളൂരു: ആമസോണ്‍ ഇന്ത്യക്ക് ഒരു വര്‍ഷത്തിനിടെ നഷ്ടം ഇരട്ടിയായി. കഴിഞ്ഞ മാര്‍ച്ച് വരെയുള്ള 12 മാസത്തിനിടെ 3,752 കോടി രൂപയാണ് ആമസോണിന്റെ നഷ്ടം.

ഇകൊമേഴ്‌സ് രംഗത്ത് ഇന്ത്യയില്‍ ഒന്നാമതുള്ള ഫ്‌ലിപ്കാര്‍ട്ടിനെ പിന്നിലാക്കുന്നതിനായി, ഉത്പന്നങ്ങള്‍ക്ക് നല്‍കിയ ഇളവുകളടക്കമുള്ള വര്‍ധിച്ച ചെലവുകളാണ് നഷ്ടം കൂടാന്‍ ഇടയാക്കിയത്.

ഇക്കാലയളവില്‍ ഇന്ത്യയിലെ നിക്ഷേപത്തിലും ആമസോണ്‍ വന്‍ വര്‍ധന വരുത്തിയിരുന്നു. അതേസമയം മൊത്തം വരുമാനം 2,275 കോടി രൂപയായിട്ടുണ്ട്. മുന്‍ വര്‍ഷത്തെക്കാള്‍ ഇരട്ടിയിലധികമാണ് വരുമാന നേട്ടം.

അമേരിക്കയിലെ സിയാറ്റില്‍ ആസ്ഥാനമായ ആമസോണിന് മുന്‍ വര്‍ഷം 1,724 കോടി രൂപയായിരുന്നു നഷ്ടം. അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ സാങ്കേതികതയ്ക്കുമായുള്ള ചെലവുകള്‍ വര്‍ധിച്ചതാണ് നഷ്ടം കൂടാന്‍ കാരണമായതെന്നാണ് ആമസോണ്‍ വിലയിരുത്തുന്നത്.

ഒപ്പം പുതിയ ഉത്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കാനും കൂടുതല്‍ പണം ചെലവാക്കി. വീഡിയോ സ്ട്രീമിങ് സേവനം ഡിസംബറിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്.

അതേസമയം ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പണത്തിനായി ആഗോള ബാലന്‍സ് ഷീറ്റാണ് ആമസോണ്‍ അടിസ്ഥാനമാക്കുന്നത്.

അതിനാല്‍ത്തന്നെ പുറത്തുനിന്നുള്ള നിക്ഷേപത്തെ ആശ്രയിക്കേണ്ട കാര്യമില്ലെന്നത് അവരുടെ നേട്ടമാണ്. 12 മാസത്തിനിടെ ആമസോണ്‍ ഓഹരി മൂലധനം നാലുമടങ്ങ് വര്‍ധിപ്പിച്ചിട്ടുണ്ട്. 16,000 കോടിയായാണ് ഇത് വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ ഇകൊമേഴ്‌സ് രംഗത്തെ പ്രമുഖരായ ഫ്‌ലിപ് കാര്‍ട്ടും സ്‌നാപ് ഡീലും നഷ്ടത്തില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ഉത്പന്നങ്ങള്‍ക്ക് വലിയ ഇളവുകള്‍ കൊടുക്കുന്നതും പരസ്യ പ്രചാരണത്തിനായി കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരുന്നതുമാണ് നഷ്ടത്തിനുള്ള പ്രധാന കാരണം.

Top