ഫ്യൂച്ചർ ഗ്രൂപ്പിൽ നിന്ന് ആമസോൺ 290 കോടി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടതായി റിപ്പോർട്ട്

ഡൽഹി: റിലയൻസുമായുള്ള ഫ്യൂചർ ഗ്രൂപ്പിന്റെ ഇടപാടിനെ തുടർന്ന് ഫ്യൂച്ചർ ഗ്രൂപ്പിൽ നിന്ന് 40 മില്യൺ യുഎസ് ഡോളർ (ഏകദേശം 290.41 കോടി) ആമസോൺ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട്. ഫ്യൂചർ ഗ്രൂപ്പുമായുണ്ടാക്കിയ മുൻ നിക്ഷേപ ധാരണയിലെ കരാർ ലംഘിച്ചെന്ന് കാണിച്ചാണ് നഷ്ടപരിഹാരമായി ആമസോൺ തുക ആവശ്യപ്പെട്ടതായി പറയുന്നത്. എന്നാൽ ഇടപാടുമായി ബന്ധപ്പെട്ട കാര്യം ആമസോണിനെ അറിയിച്ചിരുന്നില്ലെന്ന വാദം തെറ്റാണെന്നും തർക്കത്തിൽ വാദം കേൾക്കുന്ന ആർബിട്രേഷന് മുന്നിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിൽ പറയുന്നു.

റിലയൻസുമായി ഓഹരി വിൽപ്പന സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ടെന്ന് ആമസോൺ പ്രതിനിധികളെ അറിയിച്ചതിന് ശേഷമാണ് 2020 ഓഗസ്റ്റ് 29 ന് ഫ്യൂച്ചർ റീട്ടെയിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയതെന്നാണ് രേഖ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച് ആമസോണിന്റെയും ഫ്യൂച്ചർ ഗ്രൂപ്പിന്റെയും ഉന്നതർ തമ്മിൽ ഫോൺ സംഭാഷണങ്ങളും നടത്തിയിരുന്നു.

നിലവിലെ വ്യവഹാര നടപടികൾ ആരംഭിക്കുന്നതിന് ഒരു മാസത്തിലേറെ മുമ്പ് തർക്ക ഇടപാടിനെക്കുറിച്ച് ആമസോണിന് അറിയാമായിരുന്നുവെന്ന് ഫ്യൂച്ചർ 2020 ഒക്ടോബർ 12 ന് സമർപ്പിച്ച രേഖയിൽ പറയുന്നു. വെയർഹൗസിംഗ് ബിസിനസ്സുകൾ ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ആർ ഐ എല്ലിന് വിൽക്കാൻ തയ്യാറാണെന്ന് 2020 ഓഗസ്റ്റ് 29 നാണ് ഫ്യൂച്ചർ ​ഗ്രൂപ്പ് പ്രഖ്യാപിക്കുന്നത്. 24,713 കോടി രൂപയു‌ടെ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

Top