മേഘവിസ്ഫോടനം: അമർനാഥിൽ മരണ സംഖ്യ ഉയരുമെന്ന് ആശങ്ക, രക്ഷാദൗത്യത്തിന് സൈന്യവും

കശ്മീർ: ജമ്മുകശ്മീരിലെ അമർനാഥ് ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘവിസ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം ഉയരുമോ എന്നകാര്യത്തിൽ ആശങ്ക. ഇന്നലെ തന്നെ പതിനഞ്ച് മരണം റിപ്പോർട്ട് ചെയ്തിരുന്നു. കാണാതായ 40 ഓളം പേ‍‍ർക്കായി തെരച്ചിൽ തുടരുകയാണ്. ക്ഷേത്രത്തിൽ തീർത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘവിസ്ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്.

മേഘവിസ്ഫോടനത്തിൽ മൂന്ന് ഭക്ഷണശാലകളും 25 ടെൻറുകളും പ്രളയത്തിൽ തകർന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടിയത്. കുടങ്ങിക്കിടക്കുന്നവർക്കായി സൈന്യത്തിൻറെയും അർധസൈനിക വിഭാഗങ്ങളുടെയും ദുരന്തനിവാരണസേനയുടെയും നേതൃത്വത്തിൽ മേഖലയിൽ രക്ഷാപ്രവർത്തനം നടക്കുകയാണ്. സൈന്യത്തിൻറെ ഹെലികോപ്ടറുകളും രക്ഷാദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്.

അപകടത്തെ കുറിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ലെഫ്റ്റനൻറ് ഗവർണറിൽ നിന്ന് വിവരങ്ങൾ തേടി. സാധ്യമായ എല്ലാ സജ്ജീകരണങ്ങളും രക്ഷാപ്രവർ‍ത്തനത്തിനായി ഒരുക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച പ്രധാനമന്ത്രി എല്ലാ സഹായവും വാഗ്ദാനം ചെയ്തു. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുമെന്നും നരേന്ദ്രമോദി ട്വിറ്ററിലൂടെ അറിയിച്ചു.

Top