2022ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം സഖ്യകക്ഷികള്‍ക്കൊപ്പം സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് അമരീന്ദര്‍ സിംഗ്

ന്യൂഡല്‍ഹി: 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തോടെ പഞ്ചാബില്‍ സഖ്യകക്ഷികളുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെ സന്ദര്‍ശിച്ച ശേഷമായിരുന്നു പ്രതികരണം. ഛത്തീസ്ഗഡിലെ വസതിയില്‍ വെച്ചാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം പാര്‍ട്ടി വിട്ട അമരീന്ദര്‍ വൈകാതെ തന്നെ തന്റെ പുതിയ പാര്‍ട്ടി പഞ്ചാബ് ലോക് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. 2022ല്‍ പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലാണ് 2022ലെ തെരഞ്ഞെടുപ്പ് നടക്കുന്നത്.

2017ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 77 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടിയിരുന്നു. 117 അംഗ പഞ്ചാബ് നിയമസഭയില്‍ 20 സീറ്റുകള്‍ നേടി ആം ആദ്മി പാര്‍ട്ടി രണ്ടാമത്തെ വലിയ പാര്‍ട്ടിയായി. ശിരോമണി അകാലിദളിന് 15 സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ, ബിജെപി 3 സീറ്റുകളാണ് നേടിയത്.

Top