ആലുവ കൊലപാതകം; പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

ആലുവ: ആലുവയില്‍ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ആലുവ മാര്‍ക്കറ്റിലാണ് തെളിവെടുപ്പ് നടത്തിയത്. കുട്ടിയുടെ ചെരുപ്പ്, കഴുത്തില്‍ ചുറ്റി ശ്വാസം മുട്ടിച്ച തുണി എന്നിവ പൊലീസ് കണ്ടെത്തി. പ്രതി അസഫാക് ആലം ആണ് ഇവ കാണിച്ച് കൊടുത്തത്. ചോദ്യം ചെയ്യലിനിടെ ഇക്കാര്യം അസഫ്ക് പൊലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന സ്ഥലത്തിന് അല്‍പം മാറിയാണ് ഇവ ഉപേക്ഷിച്ചിരുന്നത്.

കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യത്തില്‍ നേരത്തെ തന്നെ അറസ്റ്റിലായ ക്രിമിനലാണ് അസഫാക് ആലം എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. 2018ല്‍ ദില്ലി ഗാസീപൂരില്‍ പത്ത് വയസുള്ള പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയതിന് പോക്‌സോ ആക്ട് അടക്കം വിവിധ വകുപ്പുകള്‍ പ്രകാരം അസഫാക് ആലം പിടിയിലായിട്ടുണ്ട്. ഒരു മാസം തടവില്‍ കഴിഞ്ഞ പ്രതി ജാമ്യത്തിലിറങ്ങിയ ശേഷമാണ് കേരളത്തിലേക്ക് കടന്നത്. കേരളത്തില്‍ മൊബൈല്‍ മോഷണ കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്. മോഷണം നടത്തി ആ പണം കൊണ്ട് മദ്യപിക്കുന്നതാണ് പ്രതിയുടെ രീതി. നിര്‍മ്മാണ ജോലിക്ക് പോയിരുന്നത് അപൂര്‍വ്വമായി മാത്രമാണെന്നും പൊലീസ് പറയുന്നു. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം വ്യക്തമായ സാഹചര്യത്തില്‍ കൂടുതല്‍ കേസില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ഇതിനായി കേരളത്തില്‍ നിന്നുള്ള സംഘം വരും ദിവസം ബിഹാറില്‍ അടക്കം പോകും.

Top