ആലുവയിലെ കൊലപാതകത്തില്‍ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി; പ്രതിയെ സാക്ഷികള്‍ തിരിച്ചറിഞ്ഞു

ആലുവ: ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തില്‍ പ്രതി അസ്ഫാക്കിന്റെ തിരിച്ചറിയല്‍ പരേഡ് പൂര്‍ത്തിയായി. മൂന്നു സാക്ഷികളാണ് തിരിച്ചറില്‍ പരേഡില്‍ എത്തിയത്. മൂന്നൂ സാക്ഷികളും പ്രതിയെ തിരിച്ചറിഞ്ഞു. ആലുവ സബ്ജയിലില്‍വെച്ച് മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിലാണ് തിരിച്ചറിയല്‍ പരേഡ് നടന്നത്.

പ്രതിക്ക് കടുത്ത ശിക്ഷ ലഭിക്കണമെന്ന് പ്രധാന സാക്ഷി താജുദീന്‍ പറഞ്ഞു. സിഐടിയു തൊഴിലാളിയായ താജുദീനാണ് മാര്‍ക്കറ്റിലേക്ക് പ്രതി കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടത്. പ്രതിയോട് തിരക്കയപ്പോള്‍ കുട്ടി തന്റേതാണെന്നായിരുന്നു അസ്ഫാക്ക് താജൂദിനോട് പറഞ്ഞിരുന്നത്.
പ്രതി കുട്ടിയുമായി ബസില്‍ കയറിയപ്പോള്‍ ബസിലുണ്ടായിരുന്ന യാത്രക്കാരി സുസ്മിത, കണ്ടക്ടര്‍ സന്തോഷ് ഇവരാണ് മറ്റു രണ്ടു സാക്ഷികള്‍. തിരിച്ചറിയല്‍ പരേഡിന് ശേഷം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനാണ് പൊലീസ് തീരുമാനം.

പ്രതിക്കെതിരെ കൊലപാതകം, പോക്സോ, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ആകെ 9 വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ട് മൂന്നുമണിയോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയ പ്രതി ആദ്യം കടയില്‍ കൊണ്ടുപോയി ജ്യൂസ് വാങ്ങിനല്‍കിയിരുന്നു.പിന്നീടാണ് കുട്ടിയുമായി ആലുവ മാര്‍ക്കറ്റ് പരിസരത്ത് എത്തിയത്. തുടര്‍ന്ന് വൈകിട്ട് അഞ്ചിനും അഞ്ചരയ്ക്കും ഇടയിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പോലീസ് കരുതുന്നത്.

Top