ആലുവ കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ തിരിച്ചറിഞ്ഞു; സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

കൊച്ചി : ആലുവ ചാത്തന്‍ പുറത്ത് അതിഥി തൊഴിലാളിയുടെ മകളായ ഏട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മലയാളിയായ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതി നാട്ടുകാരന്‍ തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ സിസിടിവി ദൃശ്യവും ലഭിച്ചിട്ടുണ്ട്. പീഡനത്തിനിരയായ കുട്ടി പ്രതിയുടെ ചിത്രം കണ്ട് തിരിച്ചറിഞ്ഞുവെന്നും ആളെ ഉടന്‍ പിടികൂടുമെന്നും എറണാകുളം റൂറല്‍ എസ് പി വിവേക് കുമാര്‍ അറിയിച്ചു. പ്രതിയെ ഉടന്‍ തന്നെ പിടികൂടാനാകും എന്ന പ്രതീക്ഷയിലാണ് ജനം.

ആലുവ ചാത്തന്‍പുറത്ത് ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയാണ് മറ്റൊരു അതിഥി തൊഴിലാളികളുടെ മകള്‍ കൂടി പീഡനത്തിനിരയാകുന്നത്. വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കള്‍ അറിയാതെ തട്ടിക്കൊണ്ടു പോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. രാത്രി വൈകി ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടാണ് സമീപവാസിയായ സുകുമാരന്‍ ജനലിന് പുറത്തേക്ക് നോക്കിയത്. പെണ്‍കുട്ടിയുമായി ഒരാള്‍ പോകുന്നതാണ് കണ്ടത്. സംശയം തോന്നിയ ഇയാള്‍ ഭാര്യയെ വിളിച്ചുണര്‍ത്തുകയും അയല്‍വാസികളെ വിവരം അറിയിക്കുകയും ചെയ്യുകയായിരുന്നു. പിന്നാലെ സുകുമാരനും മറ്റ് അയല്‍വാസികളായ ഷാജിയും അബൂബക്കറും ചേര്‍ന്നാണ് തെരച്ചില്‍ ആരംഭിച്ചത്.

ഇവരെല്ലാവരും ചേര്‍ന്ന് പെണ്‍കുട്ടിയെ തെരഞ്ഞിറങ്ങുന്നതിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തുന്നത്. പെണ്‍കുട്ടിയുടെ ദേഹത്ത് നിന്ന് രക്തം ഒലിക്കുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ കുഞ്ഞിനോട് വിവരങ്ങള്‍ തിരക്കി സമീപത്തുള്ള ഇതര സംസ്ഥാന തൊഴിലാളിയുടെ മകളാണെന്ന് മനസിലാക്കി. പിന്നാലെ കുഞ്ഞിനെ വീട്ടിലെത്തിച്ചു. ശേഷം വളരെ വേഗത്തില്‍ തന്നെ അക്രമത്തിനിരയായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിച്ച ശേഷം പൊലീസിലും പ്രദേശവാസികള്‍ വിവരമറിയിക്കുകയായിരുന്നു.

Top