ജവാന്‍ വസന്തകുമാറിന്‍റെ മൃതദേഹത്തിനരികെ നിന്ന് സെല്‍ഫി; പൊങ്കാലയില്‍ മുങ്ങിയ മന്ത്രി പോസ്റ്റ് മുക്കി

കല്‍പറ്റ: പുല്‍വാമയില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ വസന്തകുമാറിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോള്‍ ജവാന്റെ മൃതദേഹത്തിനരികെ നിന്നുള്ള സെല്‍ഫിയെടുത്ത് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വീണ്ടും വിവാദത്തില്‍. സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം രൂക്ഷമായതോടെ ഫേസ് ബുക്കില്‍ നിന്ന് മന്ത്രി ഫോട്ടോ പിന്‍വലിച്ചു.

ജവാന്റെ ഭൗതിക ശരീരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ മുതല്‍ കുടുംബവീട്ടിലേക്ക് എത്തിക്കുന്നതുവരെ കണ്ണന്താനം ഒപ്പമുണ്ടായിരുന്നു. തൃക്കൈപ്പറ്റയിലെ കുടുംബ വീട്ടില്‍ മൃതദേഹം എത്തിച്ചപ്പോഴാണ് മന്ത്രി സെല്‍ഫിയടുത്തത്.

‘കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ വി വി വസന്തകുമാറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്നു. വസന്തകുമാറിനെ പോലുള്ള ധീരജവാന്‍മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കുന്നത്’ – ഇങ്ങനെയായിരുന്നു സംസ്‌കാരച്ചടങ്ങിനിടയില്‍ ഫേസ്ബുക്കില്‍ ഫോട്ടോ പോസ്റ്റ് ചെയ്ത് കണ്ണന്താനം കുറിച്ചത്.

പോസ്റ്റ് മുക്കി കണ്ണന്താനം മുങ്ങിയെങ്കിലും സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രവഹിക്കുകയാണ്.

Top