ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിന്‍ഡ്രമാണ് ; പരിഹാസവുമായി അല്‍ഫോന്‍സ് കണ്ണന്താനം

alphons kannanthanam

ന്യൂഡല്‍ഹി : ഭീകരരില്‍ നിന്നും മോചിതനായ ഫാദര്‍ ടോം ഉഴുന്നാലിനെ പരിഹസിച്ച് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്ത്.

ടോം ഉഴുന്നാലിന് സ്റ്റോക്ക് ഹോം സിന്‍ഡ്രമാണ് ,തട്ടിക്കൊണ്ടു പോകുന്നവരോട് തോന്നുന്ന ബാധ്യതയാണതെന്നും കണ്ണന്താനം പറഞ്ഞു.

അതുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപടികളെ അദ്ദേഹം കാണാതെ പോയത്. മോചിതനായ ശേഷം ഉഴുന്നാല്‍ വത്തിക്കാനെയും യമനെയും പ്രശംസിച്ചിരുന്നു. തടവില്‍ കഴിയുന്ന ഉഴുന്നാലിന് ഇക്കാര്യം എങ്ങനെ അറിയാനാകുമെന്നും കണ്ണന്താനം ചേദിച്ചു.

ഫാദര്‍ ടോം ഉഴുന്നാലിലിന്റെ മോചനത്തില്‍ ഇന്ത്യ ഇടപെട്ടിട്ടില്ലെന്ന വാദം തെറ്റാണെന്ന് കണ്ണന്താനം പറഞ്ഞു. ഇന്ത്യയുടെ ഇടപെടല്‍ ഇല്ലാതെ ഒരു ഇന്ത്യക്കാരനെ മോചിപ്പിച്ചുവെന്നത് തെറ്റായ പ്രചാരണമാണ്. മോചനത്തില്‍ വെളിപ്പെടുത്താനാകാത്ത ധാരാളം ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെന്നും കണ്ണന്താനം വ്യക്തമാക്കി.

2016 മാര്‍ച്ച് നാലിന് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ.ടോം ഉഴുന്നാലിലിനെ വത്തിക്കാന്റെ അഭ്യര്‍ത്ഥന പ്രകാരം ഒമാന്‍ സര്‍ക്കാര്‍ ഇടപെട്ടാണ് ചൊവ്വാഴ്ച മോചിപ്പിച്ചത്. മോചനദ്രവ്യമായി ഒരു കോടി ഡോളര്‍ നല്‍കിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ തന്റെ മോചനത്തിനായി ഇന്ത്യ യാതൊന്നും ചെയ്തിട്ടില്ലെന്ന് തടങ്കലില്‍ ആയിരിക്കെ പുറത്തുവന്ന വീഡിയോയില്‍ ഉഴുന്നാലില്‍ പറഞ്ഞിരുന്നു.

Top