പുതുപ്പള്ളിക്കൊപ്പം ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളും ഇന്ന് വിധിയെഴുതും

ഡല്‍ഹി: ഉത്തരേന്ത്യയിലെ 5 സംസ്ഥാനങ്ങളിലെ 6 നിയമസഭ മണ്ഡലങ്ങളിലും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടക്കും. ത്രിപുര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഝാര്‍ഖണ്ഡിലെ ഡുമ്രി മണ്ഡലം, ത്രിപുരയിലെ ബോക്‌സാനഗര്‍, ധന്‍പൂര്‍, പശ്ചിമബംഗാളിലെ ദുപ്ഗുരി, യു.പിയിലെ ഘോസി, ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ എന്നീ നിയമസഭ മണ്ഡലങ്ങളാണ് പുതുപ്പള്ളിക്കൊപ്പം വിധിയെഴുതുന്നത്. സെപ്റ്റംബര്‍ എട്ടിനാണ് എല്ലായിടത്തും ഫലപ്രഖ്യാപനം.

ഉത്തരാഖണ്ഡിലെ ബാഗേശ്വറില്‍ ബി.ജെ.പിയുടെ ചന്ദന്‍ രാംദാസാണ് 2022ലെ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. യു.പിയിലെ ഘോസിയില്‍ എസ്.പി സ്ഥാനാര്‍ഥി ധാരാസിങ് ചൗഹാനാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ജയിച്ചത്. 22,000ലേറെ വോട്ടിന് ബി.ജെ.പിയെയാണ് തോല്‍പ്പിച്ചത്. ചൗഹാന്‍ എസ്.പിയില്‍ നിന്ന് രാജിവെച്ച് ബി.ജെ.പിയില്‍ ചേര്‍ന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ്.

പശ്ചിമബംഗാളിലെ ദുപ്ഗുരിയില്‍ 2021ല്‍ ബി.ജെ.പിയുടെ ബിഷ്ണുപദ റോയ് ആണ് ജയിച്ചത്. 4300 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥിയെയാണ് തോല്‍പ്പിച്ചത്. റോയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. പശ്ചിമബംഗാളിലെ ദുപ്ഗുഡിയില്‍ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും സിപിഐഎം-കോണ്‍ഗ്രസ് സഖ്യവും തമ്മിലാണ് മത്സരം. ഉത്തര്‍പ്രദേശിലെ ഘോസിയില്‍ ഇന്ത്യ സഖ്യത്തിന്റെ പിന്തുണ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ഥിക്കുണ്ട്.

Top