ഡയറക്ടറെ മാറ്റിയ നടപടി വിവാദത്തില്‍; വിശദീകരണവുമായി സിബിഐ

ന്യൂഡല്‍ഹി: അലോക് വര്‍മ്മയേയും രാകേഷ് അസ്താനയേയും മാറ്റിയിട്ടില്ലെന്ന് സിബി ഐ. ചുമതലകളില്‍ നിന്നു നീക്കുക മാത്രമാണ് ചെയ്തതെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ നാഗേശ്വര റാവു തുടരുമെന്നും സിബിഐ അറിയിച്ചു.

അതേസമയം, സിബിഐ തലപ്പത്തെ മാറ്റം ഭരണഘടനാ വിരുദ്ധമാണെന്ന് രാഹുല്‍ ഗാന്ധി തുറന്നടിച്ചിരുന്നു. ഇത്തരം നിലപാടിലൂടെ റഫാല്‍ അഴിമതി മൂടി വെയ്ക്കുവാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിബി ഐ ഡയറക്ടറെ മാറ്റുവാന്‍ പ്രധാനമന്ത്രിയ്ക്ക് അധികാരമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സിബിഐ ഡയറക്ടറെ അര്‍ധരാത്രിയില്‍ മാറ്റിയ നടപടിയ്‌ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. ഭരണഘടനാപരമായും നിയമാനുസൃതമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയുടെ തുടര്‍ച്ചയാണ് ഇത്തരത്തിലുള്ള നടപടിയെന്നാണ് അദ്ദേഹം പറഞ്ഞത്. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഇതിനു കൂട്ടുനിന്നത് തികച്ചും നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.

പല അഴിമതി കേസുകളുടെയും അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സിയായ സിബിഐയുടെ ഡയറക്ടറെ അര്‍ധരാത്രി നീക്കം ചെയ്ത നടപടി ഭരണഘടനാപരമായും നിയമാനുസൃതമായും പ്രവര്‍ത്തിക്കേണ്ട സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന പ്രവണതയുടെ തുടര്‍ച്ചയാണെന്നും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്താനും അന്വേഷണ ഏജന്‍സികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം തടസപ്പെടുത്താനും മാത്രമേ ഇത്തരം തീരുമാനങ്ങള്‍ സഹായിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയും ചെയ്തിരുന്നു.

Top