ആക്രമണകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ അനുമതി; ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ഡൽഹി: തെരുവ് നായ പ്രശ്നവുമായി ബന്ധപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ആക്രമണകാരികളായ തെരുവ് നായകളെ കൊല്ലാൻ അനുമതി തേടി കേരളവും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇതും സുപ്രീംകോടതി ഇന്ന് പരി​ഗണിക്കും.

ഹർജിയിൽ ഇടക്കാല ഉത്തരവിനാണ് ഇന്ന് സാധ്യത. കേരളത്തിൽ തെരുവ് നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം കൂടുകയാണ്. ഇത് മൂലമുള്ള മരണ സംഖ്യയും ഉയർന്ന് വരുന്നു. തെരുവ് നായകളുടെ എണ്ണം വർധിച്ചതോടെ കൊല്ലാനുള്ള അനുമതി തേടി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. കോഴിക്കോട് നഗരസഭയും കണ്ണൂർ ജില്ലാ പഞ്ചായത്തും സുപ്രീംകോടതിയിൽ പ്രത്യേക അപേക്ഷ നൽകി.

തെരുവ് നായ്ക്കളെ കൊല്ലാൻ നിലവിലെ കേന്ദ്ര ചട്ടങ്ങൾ അനുസരിച്ച് അനുമതിയില്ല. എന്നാൽ കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സർക്കാരിൻറെ ആവശ്യം. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് അസുഖങ്ങൾ വ്യാപിക്കുന്ന സാഹചര്യം ഉണ്ടാവുമ്പോൾ അവയെ കൂട്ടത്തോടെ കൊല്ലാൻ അനുമതിയുണ്ട്. അതുപോലെയുള്ള നടപടിക്കാണ് സംസ്ഥാനം ആവശ്യമുന്നയിക്കുന്നത്.

Top