നാല് മണിക്കൂറെങ്കിലും അനുവദിക്കുമോ ?ദിലീപ് വീണ്ടും അങ്കമാലി കോടതിയില്‍

dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപ് വീണ്ടും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.

അച്ഛന്റെ ശ്രാദ്ധത്തിന് ബലിയിടാന്‍ അനുമതി തേടിയാണ് ദിലീപ് കോടതിയെ സമീപിച്ചിരിക്കുന്നത്.

ഈ മാസം ആറാം തീയതിയാണ് താരത്തിന്റെ അച്ഛന്‍ പത്മനാഭന്‍ പിള്ളയുടെ ശ്രാദ്ധം.

രാവിലെ 7 മുതല്‍ 11 മണി വരെ വീട്ടില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാണ് ദിലീപിന്റെ അപേക്ഷ.

കഴിഞ്ഞ ഏഴു വര്‍ഷമായി സ്ഥിരമായി താന്‍ ചടങ്ങില്‍ പങ്കെടുക്കുന്നുണ്ടെന്നും അപേക്ഷയില്‍ പറയുന്നുണ്ട്. ദിലീപിന്റെ റിമാന്‍ഡ് കാലാവധി തീരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഈ അപേക്ഷ എന്നതും പ്രസക്തമാണ്.

ജയിലിന്റെ ഒന്നര കിലോമീറ്റര്‍ മാത്രം അകലെയാണ് ദിലീപിന്റെ വീട്. ജയിലില്‍ നിന്നും പോലീസ് സംരക്ഷണത്തില്‍ ദിലീപിനെ വീട്ടില്‍ എത്തിക്കുകയും തിരിച്ച് ജയിലില്‍ എത്തിക്കുകയും വേണം.

അതുകൊണ്ടു തന്നെ ഇക്കാര്യത്തില്‍ പോലീസ് എന്ത് നിലപാടെടുക്കുമെന്നതും പ്രസക്തമാണ്. സുരക്ഷ കൂടി ഉള്‍പ്പെടുന്ന പ്രശ്‌നമായതിനാല്‍ കോടതിയുടെ നിലപാടും മുഖ്യമാണ്.

അതേസമയം, ദിലീപ് അങ്കമാലി കോടതിയില്‍ നല്‍കിയ അപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു.

ദിലീപിനെ ജയിലിനു പുറത്ത് വിടാന്‍ അനുവദിക്കരുതെന്നും, കഴിഞ്ഞ വര്‍ഷവും അച്ഛന്റെ ശ്രാദ്ധത്തിന് ദിലീപ് പങ്കെടുത്തിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

Top