വികാസ് ദുബെയെ കൊലപ്പെടുത്തിയത് ഉന്നത ബന്ധം പുറത്തറിയാതിരിക്കാനെന്ന് ആരോപണം

ഉത്തര്‍പ്രദേശ്: വികാസ് ദുബെയെ വ്യാജ ഏറ്റുമുട്ടലിലാണ് ഉത്തര്‍പ്രദേശ് പൊലീസ് കൊലപ്പെടുത്തിയതെന്ന വിമര്‍ശം വ്യാപകമാകുന്നു. ദുബെയുടെ ഉന്നത ബന്ധങ്ങള്‍ പുറത്തുവരാതിരിക്കാനാണ് കൊലപ്പെടുത്തിയതെന്നാണ് ആരോപണം. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിലും അലഹബാദ് ഹൈകോടതിയിലും ഹരജിയും സമര്‍പ്പിച്ചിട്ടുണ്ട്. സുപ്രീംകോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് ഇന്നലെ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു.

മധ്യപ്രദേശിലെ ഉജ്ജയിനില്‍ നിന്ന് യുപിയിലെ കാണ്‍പുരിലേക്ക് കൊണ്ട് വരും വഴിയാണ് വികാസ് ദുബെയെ പോലീസ് വെടിവെച്ച് കൊന്നത്. പോലീസ് വാഹനം അപകടത്തില്‍ പെട്ട സമയത്ത് പൊലീസ് തോക്ക് തട്ടിയെടുത്ത് ദുബൈ വെടിവെക്കാന്‍ ശ്രമിച്ചെന്നാണ് പോലീസ് ഭാഷ്യം. നാല് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റെന്നും പോലീസ് വ്യക്തമാക്കി. എന്നാല്‍ ദുബൈയുടെ നെഞ്ചില്‍ വെടിയേറ്റ നിലയില്‍ മൃതദേഹം കണ്ടെത്തിയതും, ഉജ്ജയിനില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കടക്കുന്നത് വരെയും പൊലീസ് വാഹനം പിന്തുടര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ വഴിയില്‍ തടഞ്ഞതും ഏറ്റുമുട്ടല്‍ വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നതാണ്.

ദുബെയുടെ സഹായികള്‍ കൊല്ലപ്പെട്ടപ്പോള്‍ തന്നെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകന്‍ ഗണശ്യാം ഉപാധ്യായ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ദുബെ കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമാജ് വാദി പാര്‍ട്ടിനേതാവ് അഭിഷേക് സോം, സുപ്രീംകോടതി അഭിഭാഷകന്‍ പവന്‍ പ്രകാശ് പത്തക്, ഡല്‍ഹി സര്‍വകലാശാല നിയമവിദ്യാര്‍ഥി അഭിജിത് പാണ്ടെ എന്നിവര്‍ അലഹബാദ് ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്.സംഭവത്തെക്കുറിച്ച് സുപ്രീംകോടതി സിറ്റിങ് ജഡ്ജി അന്വേഷിക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

Top