കോഴ വാങ്ങി ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്ന ആരോപണം; മഹുവ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായി

ഡല്‍ഹി: കോഴ വാങ്ങി പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചുവെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര എത്തിക്സ് കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി. കഴിഞ്ഞ മാസം 31-ന് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ദുര്‍ഗാ പൂജയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കാനുള്ളതു കൊണ്ട് ഹാജരാകാന്‍ കഴിയില്ലെന്ന് മഹുവ അറിയിക്കുകയായിരുന്നു. ഇനി ഇളവുണ്ടാകില്ലെന്ന് ചൂണ്ടിക്കാട്ടി നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോക്‌സഭ എത്തിക്‌സ് കമ്മിറ്റി മഹുവയ്ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് മഹുവ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായത്.

പാര്‍ലമെന്റ് ലോഗിനും പാസ്വേഡും തന്റെ സുഹൃത്തും വ്യവസായിയുമായ ദര്‍ശന്‍ ഹിരാനന്ദാനിക്ക് നല്‍കിയെന്ന് മഹുവ മൊയ്ത്ര നേരത്തെ സമ്മതിച്ചിരുന്നു. ലോഗിനും പാസ്വേഡുകളും ദര്‍ശന്റെ ടീമിന്റെ പക്കലുണ്ട്. അവരുടെ ഓഫീസിലെ ഒരാള്‍ക്ക് ചോദ്യങ്ങള്‍ ടൈപ്പ് ചെയ്യാനും അപ്ലോഡ് ചെയ്യാനും ലോഗിന്‍ നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഒരു ഒടിപി വരുമെന്നും അത് തന്റെ ഫോണിലേക്ക് മാത്രമേ വരു എന്നും മഹുവ പറഞ്ഞു. താന്‍ ഒടിപി നല്‍കുമ്പോള്‍ മാത്രമേ ചോദ്യങ്ങള്‍ സമര്‍പ്പിക്കുകയുള്ളൂ. താനറിയാതെ ഒരു ചോദ്യവും അതില്‍ വരില്ല. ദര്‍ശന്‍ തന്റെ ഐഡിയില്‍ ലോഗിന്‍ ചെയ്ത് സ്വന്തം ചോദ്യങ്ങള്‍ ചോദിക്കുമെന്നു പറയുന്നത് പരിഹാസ്യമാണ്. അഭിഭാഷകനായ ജയ് അനന്ത് ദേഹാദ്രായി തനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റങ്ങളും നിരസിച്ചുകൊണ്ട് മഹുവ മൊയ്ത്ര വ്യക്തമാക്കി.

Top