വിശ്വാസവഞ്ചന ആരോപണം; എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്ന് ഷാജി പ്രഭാകരനെ പുറത്താക്കി

ന്യൂഡല്‍ഹി: വിശ്വാസവഞ്ചന നടത്തിയതിനെ തുടര്‍ന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) സെക്രട്ടറി ജനറല്‍ സ്ഥാനത്തുനിന്ന് മലയാളിയായ ഷാജി പ്രഭാകരനെ പുറത്താക്കി. എ.ഐ.എഫ്.എഫ് എക്സിക്യുട്ടീവ് കമ്മിറ്റിയുടെ അന്തിമ അനുമതിയോടെ പ്രസിഡന്റ് കല്യാണ്‍ ചൗബേയാണ് പുറത്താക്കിക്കൊണ്ടുള്ള തീരുമാനം കൈക്കൊണ്ടത്. എ.ഐ.എഫ്.എഫ് ഡെപ്യൂട്ടി സെക്രട്ടറി എം.സത്യനാരായണന് സെക്രട്ടറി ജനറലിന്റെ താത്കാലിക ചുമതല നല്‍കി.

ഷാജിയുടെ സേവനം അടിയന്തരമായി അവസാനിപ്പിച്ചതായി എ.ഐ.എഫ്.എഫ്. പ്രസ്താവനയിറക്കി. ഷാജിയുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് എ.ഐ.എഫ്.എഫ്. അംഗങ്ങള്‍ക്കിടയില്‍ നീരസമുണ്ടായിരുന്നു. ഇതാണ് അദ്ദേഹവുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കിയതെന്ന് പ്രസ്താവനയില്‍ ചൗബേ വ്യക്തമാക്കി. ഷാജി പ്രഭാകരന്റെ പ്രവര്‍ത്തനങ്ങള്‍, ഉയര്‍ന്ന വേതനം എന്നിവയില്‍ എക്സിക്യുട്ടീവ് കമ്മിറ്റികള്‍ക്കിടയില്‍ അതൃപ്തി നിലനില്‍ക്കുന്നുണ്ട്. എ.എഫ്.സി എക്സിക്യുട്ടീവ് അംഗമായും അടുത്തിടെ നിയമിതനായ ഷാജി, വീഡിയോ അസിസ്റ്റന്റ് റഫറി (വാര്‍) സംവിധാനം നടപ്പാക്കുന്നതിന് ഫെഡറേഷനില്‍ മതിയായ പണമില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു.

കല്യാണ്‍ ചൗബേക്കു കീഴില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് ഷാജി പ്രഭാകരന്‍ എ.ഐ.എഫ്.എഫിന്റെ സെക്രട്ടറി ജനറലായി ചുമതലയേറ്റത്. കുഷാല്‍ ദാസിന്റെ സ്ഥാനത്തായിരുന്നു നിയമനം. ചരിത്രത്തിലാദ്യമായി സന്തോഷ് ട്രോഫി രാജ്യത്തിന് പുറത്ത് സൗദി അറേബ്യയില്‍ നടത്തിയതും ഇന്ത്യയുടെ പുരുഷ ഫുട്ബോള്‍ ടീം 2018-നുശേഷം ആദ്യമായി ഫിഫയുടെ ആദ്യ നൂറ് സ്ഥാനങ്ങളില്‍ ഇടംനേടിയതും ഇക്കാലയളവിലാണ്.

Top