വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിനെതിരായ ആരോപണത്തില്‍ അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

‘ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം തടയാന്‍ നടപടികള്‍ സ്വീകരിക്കും. മെഡിക്കല്‍ കോളേജിലെ സി.സി.ടി.വി. പൊലീസ് എയ്ഡ് പോസ്റ്റുമായി ബന്ധിപ്പിക്കും’, ആരോഗ്യ മന്ത്രി പറഞ്ഞു. ഗുരുതരമായാണ് ഈ വിഷയത്തെ കാണുന്നതെന്നും മന്ത്രി അറിയിച്ചു.

നിലവില്‍ സമാനമായ രണ്ട് പരാതികളാണ് വണ്ടാനം മെഡിക്കല്‍ കോളിജിനെതിരായി ലഭിച്ചിരിക്കുന്നത്. ഐ.സി.യു.വില്‍ പ്രവേശിപ്പിച്ച ചെങ്ങന്നൂര്‍ സ്വദേശി തങ്കപ്പന്‍ എന്ന രോഗി മരിച്ചത് നാല് ദിവസത്തിന് ശേഷമാണ് ബന്ധുക്കളെ അറിയിച്ചതെന്നാണ് ഒരു പരാതി.

ഈ മാസം ഏഴിനാണ് തങ്കപ്പനെ മെഡിക്കല്‍ കോളജ് ആശുപത്രി പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും ഇതേ ആശുപത്രിയില്‍ വാര്‍ഡില്‍ ചികിത്സ ഉണ്ടായിരുന്നു. രോഗിയെ കുറിച്ച് വിവരം കിട്ടാതായപ്പോള്‍ ഐസിയുവില്‍ നേരിട്ട് എത്തി അന്വേഷിച്ചപ്പോഴാണ് മരണപ്പെട്ടിട്ട് നാല് ദിവസം കഴിഞ്ഞെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നത്.

കഴിഞ്ഞ ദിവസവും സമാന രീതിയില്‍ പരാതി ഉയര്‍ന്നിരുന്നു. ഹരിപ്പാട് സ്വദേശി ദേവദാസിന്റെ മരണത്തിലായിരുന്നു പരാതി. രോഗി മരിച്ച വിവരം രണ്ട് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്ന് മകള്‍ രമ്യ ആരോപിച്ചിരുന്നു. രോഗിയെക്കുറിച്ച് ഐസിയുവില്‍ അന്വേഷിച്ചപ്പോള്‍ മോര്‍ച്ചറിയിലേക്ക് മാറ്റിയെന്നായിരുന്നു ആശുപത്രി ജീവനക്കാര്‍ നല്‍കിയ മറുപടിയെന്നും രണ്ട് ദിവസം കഴിഞ്ഞാണ് മരണ വിവരം അറിയുന്നതെന്നും മകള്‍ പരാതി ഉന്നയിച്ചിരുന്നു.

 

Top