ആലപ്പാട് നടക്കുന്നത് അതിജീവനത്തിനുള്ള സമരമാണെന്ന് വിഎം സുധീരന്‍

ആലപ്പുഴ: കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സമരം നടക്കുന്ന കൊല്ലം ജില്ലയിലെ ആലപ്പാട് വിഎം സുധീരന്‍ സന്ദര്‍ശിച്ചു. സേവ് ആലപ്പാട് ക്യാംപെയ്‌ന് പിന്തുണയും പ്രഖ്യാപിച്ചു. ആലപ്പാട് നടക്കുന്നത് അതിജീവനത്തിനുള്ള സമരമാണെന്നും ഇത് ന്യായമായ സമരമാണെന്നും ഇത്തരമൊരു ജനകീയ പ്രക്ഷോഭത്തെ വ്യവസായമന്ത്രി അപമാനിച്ചത് ശരിയായില്ലെന്നും വിഎം സുധീരന്‍ വിമര്‍ശിച്ചു.

ആലപ്പാട് സന്ദര്‍ശിക്കാന്‍ മന്ത്രിമാര്‍ തയ്യാറാവണം. സമരക്കാരെ ആക്ഷേപിച്ചത് ശരിയായില്ല. ആലപ്പാട് നിന്നും മണല്‍ കടത്തുന്നത് സ്വകാര്യലോബികളാണെന്നും സ്വകാര്യ ലോബികള്‍ക്ക് ഒത്താശ ചെയ്യുന്നത് സര്‍ക്കാരിലെ ചിലരാണെന്നും വിഎം സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ഖനനം നിര്‍ത്തുക, ആലപ്പാടിനെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ആരംഭിച്ച പരിസ്ഥിതി സംരക്ഷണസമരം 75ാം ദിവസത്തിലേക്ക് കടന്നു.

അതേസമയം ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നത് മലപ്പുറത്തുകാരല്ലെന്ന് പറഞ്ഞ മന്ത്രി ഇ.പി ജയരാജന്‍ മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മന്ത്രി ദുര്‍വാശി ഉപേക്ഷിച്ച് പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും പ്രദേശവാസികള്‍ തന്നെയാണ് ആലപ്പാട് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നതെന്നും ആലപ്പാട്ടെ പ്രശ്‌നപരിഹാരത്തിന് സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും ചെന്നിത്തല വ്യക്തമാക്കി. സമരക്കാരെയും സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Top