തിരുവനന്തപുരം:സംസ്ഥാനത്തെ മുഴുവൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും (പിഎച്ച്‌സി) കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തി. ആർദ്രം മിഷൻ മൂന്നാം ഘട്ടത്തിൽ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്തിയതോടെയാണിത്. മിഷൻ ഒന്ന്, രണ്ട് ഘട്ടങ്ങളിലായി യഥാക്രമം 170,503 എന്ന നിലയിൽ പിഎച്ച്‌സികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയിരുന്നു. 461 എണ്ണം ഇതിനോടകം പ്രവർത്തനമാരംഭിച്ചു. മറ്റുള്ളവ ഉടൻ തയ്യാറാകും.
പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ ഉച്ച വരെയായിരുന്നു പ്രവർത്തന സമയമെങ്കിൽ കുടുംബാരോഗ്യ കേന്ദ്രമാകുമ്പോൾ അത് രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറു വരെയാകും. ഒരു ഡോക്ടറുടെ സ്ഥാനത്ത് മൂന്ന് ഡോക്ടർമാരാകും ചികിത്സയ്ക്ക് ഉണ്ടാകുക. നേഴ്‌സ്, ലാബ് ടെക്‌നീഷ്യൻ, അറ്റൻഡർ എന്നിവരുടെ എണ്ണവും വർധിക്കും.
ആധുനിക ലബോറട്ടറികൾ, ജീവിതശൈലീരോഗ നിർണയ ക്ലിനിക്കുകൾ, വ്യായാമത്തിനുള്ള സൗകര്യം (യോഗ, വെൽനസ് സെന്റർ) എന്നിവയുണ്ടാകും.ദീർഘകാലമായി ശ്വാസകോശ രോഗങ്ങളുള്ളവർക്കായി ശ്വാസ് പദ്ധതി, വിഷാദരോഗ പ്രതിരോധത്തിനും നിയന്ത്രണത്തിനും ആശ്വാസം പദ്ധതി എന്നിവയും കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ നടപ്പാക്കും.