തിരുവനന്തപുരം : കുട്ടനാട് ചവറ ഉപതെരഞ്ഞെടുപ്പുകൾ ഒഴിവാക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരഞ്ഞെടുപ്പുകള്‍ മാറ്റിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനോട് അഭ്യർത്ഥിക്കാൻ ഇന്ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ ധാരണയായി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ താല്‍ക്കാലികമായി അല്‍പം മാറ്റിവെക്കാനും എന്നാല്‍ അനന്തമായി നീളാതെ എത്രയും വേഗം നടത്താനും സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷനോട് അഭ്യര്‍ത്ഥിക്കാനും ധാരണയായി.
നിയമസഭാ തെരഞ്ഞെടുപ്പ്2021 ഏപ്രിൽ മാസത്തിൽ നടക്കുമെന്നിരിക്കെ മാര്‍ച്ച് പത്തോടെ മാതൃകാ പെരുമാറ്റചട്ടം നിലവിൽ വരും. തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധിക്ക് മൂന്ന് മാസം പോലും കാലാവധി തികക്കാനാകില്ല. ഇതിന് പുറമെ കൊവിഡ് വ്യാപന പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് വക്കാൻ ആവശ്യപ്പെടുന്നത്.
കോവിഡ് വ്യാപനം രൂക്ഷമായിരിക്കെ നവംബറിൽ തെരഞ്ഞെടുപ്പുകൾ അസാധ്യമാണെന്ന നിലപാടിലാണ് ഭരണ-പ്രതിപക്ഷങ്ങൾ. കുട്ടനാട്, ചവറ നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പു മാറ്റിവയ്ക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണു തെരഞ്ഞെടുപ്പു മാറ്റിവെക്കാൻ സർക്കാർ തീരുമാനമെടുത്തത്.