തിരുവനന്തപുരം : സർക്കാരിനെതിരെയുള്ള പോരാട്ടത്തിൽ ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മേയറുടെ കത്ത് അടക്കമുള്ള വിഷയങ്ങൾ സർക്കാർ വിശദീകരിക്കണമെന്ന് ഗവർണർ ആവശ്യപ്പെട്ടു. കേരള സർക്കാരിന് കീഴിലുള്ള എല്ലാ ജോലികളും സിപിഎം കേഡറുകൾക്ക് മാറ്റി വെച്ചിരിക്കുകയാണെന്നാണ് ഗവർണറുടെ പ്രധാന ആരോപണം. താൻ അഡ്മിനിസ്ട്രേഷനിൽ ഇടുപെടുന്നുവെന്നാണ് സർക്കാർ ആരോപിക്കുന്നത് എന്നാൽ അതിനുള്ള ഒരു തെളിവ് കൊണ്ടുവന്നാൽ താൻ രാജിവെക്കാം. എന്നാൽ സർക്കാരിലെ ചിലർ രാജ്ഭവനെ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. താൻ നിയമിച്ചവർക്ക് തന്നെ വിമർശിക്കാൻ അധികാരമില്ലെന്നും ഗവർണർ പറഞ്ഞു.
സിപിഎം ധർണ്ണ നടത്തുമെന്നാണ് പറയുന്നത്. അവർ അത് 15 ലേക്ക് മാറ്റിവെക്കേണ്ട. താൻ രാജ് ഭവനിലുള്ളപ്പോൾ തന്നെ നടത്തട്ടേ. ധർണ്ണ നടത്തുന്നിടത്തേക്ക് താനും വരാം. ഒരു പൊതു സംവാദത്തിന് താൻ തയ്യാറാണെന്നും മുഖ്യമന്ത്രി വരട്ടെ എന്നും ഗവർണർ പറഞ്ഞു. ‘ഞാൻ ആരാണെന്ന് അറിയില്ലെന്ന് പറയുന്നത് വരെ മുഖ്യമന്ത്രി എത്തിയില്ലെ’ എന്നും ഗവർണർ ചോദിച്ചു. മാത്രമല്ല, തനിക്ക് മുഖ്യമന്ത്രിയെ അറിയാമെന്നും മുഖ്യമന്ത്രിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ തന്നോട് പറയട്ടേ എന്നും ഗവർണർ പറഞ്ഞു. താൻ എന്തെങ്കിലും നിയമം തെറ്റിച്ചെങ്കിൽ രാഷ്ട്രപതിയെ സമീപിക്കാമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.