ഗോ ഫസ്റ്റിന്റെ മെയ് 9 വരെയുള്ള മുഴുവൻ സർവ്വീസുകളും റദ്ദാക്കി; യാത്രക്കാർക്ക് പണം തിരികെ നൽകും

ദില്ലി: സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് 2023 മെയ് 9 വരെ ഷെഡ്യൂൾ ചെയ്ത എല്ലാ ഫ്ളൈറ്റുകളും റദ്ദാക്കിയതായി ഗോ ഫസ്റ്റ് എയർലൈൻ അറിയിച്ചു. ഫ്‌ളൈറ്റ് റദ്ദാക്കിയതിനെത്തുടർന്ന് യാത്രാ തടസ്സം നേരിട്ടവർക്ക് ആവശ്യമായ സഹായം നൽകുമെന്നും, ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് മുഴുവൻ പണവും മടക്കി നൽകുമെന്നും, എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു.

മെയ് 3 മുതൽ മൂന്ന് ദിവസത്തേക്ക് വിമാനങ്ങൾ റദ്ദാക്കാൻ പെട്ടെന്ന് തീരുമാനിച്ചതിനെത്തുടർന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈൻസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിന് പിന്നാലെയാണ് കൂടുതൽ ദിവസത്തേക്ക് സർവ്വീസുകൾ റദ്ദാക്കിക്കൊണ്ടുള്ള പുതിയ തീരുമാനം. മാത്രമല്ല ഗോ ഫസ്റ്റ് എയർലൈൻ സമർപ്പിച്ച പാപ്പർഹർജി ദേശീയ കമ്പനി നിയമ തർക്കപരിഹാര കോടതി പരിഗണിക്കാനിരിക്കെകൂടിയാണ് സർവ്വീസുകൾ ക്യാൻസൽ ചെയ്തുകൊണ്ടുള്ള തീരുമാനം.

എഞ്ചിനുകൾ വിതരണം ചെയ്യുന്നതിൽ പ്രാറ്റ് ആൻഡ് വിറ്റ്നിയുടെ പരാജയമാണ് ഗോ ഫസ്റ്റിനെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചത്. ഇത് പകുതിയിലധികം വിമാനങ്ങൾ നിലത്തിറക്കാൻ എയർലൈനിനെ നിർബന്ധിതമാക്കിയാതായി കമ്പനി സിഇഒ കൗശിക് ഖോന നേരത്തെ വ്യക്തമാക്കിയിരുന്നു.

5,000ത്തിലധികം പേരാണ് ഗോ ഫസ്റ്റിൽ ജോലി ചെയ്യുന്നത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈൻ, യുഎസ് ആസ്ഥാനമായുള്ള എഞ്ചിൻ നിർമ്മാതാക്കൾക്കെതിരെ ഡെലവെയറിലെ ഫെഡറൽ കോടതിയിൽ ഒരു പരാതി ഫയൽ ചെയ്തിരുന്നു.

നിലവിൽ, എയർലൈനിന്റെ 57 വിമാനങ്ങളിൽ 28 വിമാനങ്ങളുമായി ഗോ ഫസ്റ്റ് പ്രതിദിന പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ശേഷിക്കുന്ന വിമാനങ്ങൾ അമേരിക്കൻ നിർമാതാക്കളായ പ്രാറ്റ് & വിറ്റ്‌നി വിതരണം ചെയ്യുന്ന എഞ്ചിനുകളിലെ തകരാർ കാരണം സർവീസ് നടത്തുന്നില്ല.

ജെറ്റ് എയർവേസി’നു ശേഷം പാപ്പർ നടപടികളിലേക്ക് കടക്കുന്ന വിമാന കമ്പനിയാണ് ‘ഗോ ഫസ്റ്റ്’. മാർച്ച് അവസാനം മുതൽ ഒക്ടോബർ അവസാനം വരെയുള്ള വേനൽക്കാല ഷെഡ്യൂളിൽ ‘ഗോ ഫസ്റ്റ്’ പ്രതിവാരം 1,538 വിമാനങ്ങൾ സർവിസ് നടത്തേണ്ടതായിരുന്നു.

Top