ഓള്‍ ഇംഗ്ലണ്ട് ചാമ്പ്യന്‍ഷിപ്പ്; സെമിയില്‍ പിവി സിന്ധുവിന് തോല്‍വി

ബിര്‍മിങ്ങാം: ഓള്‍ ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പിവി സിന്ധുവിന് തോല്‍വി. വനിതകളുടെ സിംഗിള്‍സ് സെമി ഫൈനലില്‍ തായ്ലാന്റ് താരം പോണ്‍പാവി ചോച്ചുവോങ്ങിനോടാണ് ലോക ചാമ്പ്യന്‍ തോല്‍വി വഴങ്ങി പുറത്തായത്. ലോക റാങ്കിങ്ങില്‍ 11ാം സ്ഥാനത്തുള്ള ചോച്ചുവോങ്ങിനോട് ഒന്നു പൊരുതാന്‍ പോലും ഏഴാം റാങ്കുകാരിയായ സിന്ധുവിന് കഴിഞ്ഞില്ല.

വെറും 43 മിനുട്ടു നീണ്ട മത്സരത്തില്‍ 21-17, 21-9 എന്ന സ്‌കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് തായ്ലാന്റ് താരത്തിന്റെ വിജയം. മത്സരം കടുത്തതാവുമെന്ന് പ്രതീക്ഷിച്ചിരുന്നതായും പിഴവുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരുമെന്നും പിവി സിന്ധു പ്രതികരിച്ചു.

അതേസമയം ക്വാര്‍ട്ടറില്‍ ജപ്പാന്റെ മൂന്നാം നമ്പര്‍ താരം അകാനെ യമാഗൂച്ചിക്കെതിരെ നടത്തിയ പ്രകടനത്തിന്റെ നിഴല്‍ പോലും പുറത്തെടുക്കാന്‍ സിന്ധുവിന് സാധിച്ചിരുന്നില്ല. യമാഗൂച്ചിക്കെതിരെ ഒന്നര മണിക്കൂറോളം നീണ്ട പോരാട്ടത്തിനൊടുവില്‍ 16-21 21-16 21-19 എന്ന സ്‌കോറിനായിരുന്നു സിന്ധുവിന്റെ വിജയം . ഏറെ സമയം നീണ്ട ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷം താരത്തിന് ആവശ്യമായ വിശ്രമത്തിന് അവസരം നല്‍കിയില്ലെന്നത് തോല്‍വിക്ക് ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും എല്ലാ ഇന്ത്യന്‍ താരങ്ങളും പുറത്തായി.

 

 

Top